| Friday, 7th August 2020, 7:07 pm

കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കേസ് പിന്‍വലിക്കില്ല; ഇറ്റാലിയന്‍ നാവികരുടെ കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി പരിഗണിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്നാണ് സുപ്രീം കോടതി ഉത്തരവ്.

‘ ഇറ്റലി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കട്ടെ, അപ്പോള്‍ മാത്രമേ പ്രോസിക്യൂഷന്‍ പിന്‍വലിക്കാന്‍ പറ്റൂ,’ ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ അപേക്ഷ നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നാവികരെ ഇറ്റലിക്കു കൈമാറണമെന്ന അന്താരാഷ്ട്ര ട്രൈബൂണലിന്റെ ഉത്തരവിനു പിന്നാലെയാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നാവികരുടെ കേസ് ഇറ്റലി ഏറ്റെടുക്കുമെന്നും ഇവരുടെ വിചാരണ നടത്തുമെന്നും ഇറ്റലി ഉറപ്പു നല്‍കിയെന്നായിരുന്നു അന്താരാഷ്ട്ര ട്രൈബൂണല്‍ അറിയിച്ചത്.

2012ലാണ് കേരളാ തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇറ്റാലിയന്‍ കപ്പലായ ഇന്‍ട്രികാ ലക്സിയിലെ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറ എന്നിവര്‍ക്കെതിയായിരുന്നു കേസ്. എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രിബ്യൂണലിന് മുമ്പാകെ കേസ് എത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more