| Saturday, 11th April 2026, 10:22 am

ലെബനന്‍ വെടിനിര്‍ത്തലും മരവിപ്പിച്ച ആസ്തികളുടെ കൈമാറ്റവും: യു.എസ് ചര്‍ച്ചയ്ക്ക് മുന്നോടിയായി ഉപാധികള്‍ വെച്ച് ഇറാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടയക്കുകയും ചെയ്താല്‍ മാത്രമേ അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളുവെന്ന് ഇറാന്‍.

ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് ആണ് നിലപാടറിയിച്ചത്.

ലെബനനില്‍ വെടിനിര്‍ത്തലും ഇറാന്റെ തടഞ്ഞുവെച്ച ആസ്തികള്‍ വിട്ടയക്കലും ഇരുപക്ഷവും അംഗീകരിച്ച നടപടികളാണെന്നും എന്നാല്‍ അവ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുളള ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകണമെങ്കില്‍ ഇവ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും അമേരിക്കയും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്‌ലാമാബാദില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ പ്രസ്താവന.

എന്നാല്‍ ഇറാന്‍ മുന്നോട്ട് വെച്ച പത്തിന കരാറില്‍ മൂന്നെണ്ണം ചര്‍ച്ചകള്‍ക്ക് മുന്നേ തന്നെ യു.എസ് ലംഘിച്ചുവെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പ്പെടില്ലെന്നതായിരുന്നു ഇസ്രഈലിന്റെ നിലപാട്.

പാകിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ യു.എസ് യുദ്ധകപ്പലുകളില്‍ ആയുധം നിറയ്ക്കുകയാണെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അതേസമയം പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ്-ബാഗര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള, സുരക്ഷാ, രാഷ്ട്രീയ, സൈനിക, സാമ്പത്തിക, നിയമ സമിതികള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം വെള്ളിയാഴ്ച രാത്രി ഇസ് ലാമാബാദില്‍ എത്തിയിട്ടുണ്ട്.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും നേരത്തെ തന്നെ ഇസ്‌ലാമാബാദില്‍ എത്തിയിരുന്നു.

Content Highlight: Lebanon ceasefire and transfer of frozen assets: Iran sets conditions ahead of US talks

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more