| Thursday, 28th August 2025, 3:13 pm

സംസ്ഥാനത്ത് പെരുമഴയെത്തുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഇന്ന് (വ്യാഴം) ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

എറണാകുളം. തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ ശക്തമായ മഴയുണ്ട്. ഇത് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ദുഷ്‌കരമാക്കുമെന്ന് വിലയിരുത്തലുണ്ട്.

ചുരത്തില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ രാത്രിയും ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

ഇന്ന് നടക്കുന്ന സമ്പൂര്‍ണ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്ന് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചിട്ടുണ്ട്.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം മുപ്പത് മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. ദ്രവിച്ച പാറകളാണ് താഴേക്ക് പതിച്ചതെന്നാണ് വിവരം.

അതേസമയം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (വെള്ളി) ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

കൂടാതെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ നാളെ വരെയും കര്‍ണാടക തീരത്ത് ഇന്നും നാളെയും 31/08/2025, 01/09/2025 ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.

Content Highlight: latest weather updates in kerala

We use cookies to give you the best possible experience. Learn more