| Saturday, 26th July 2025, 2:18 pm

അന്ന് രമണന്റെ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലായിരുന്നു: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി – മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പഞ്ചാബി ഹൗസ്. 1998ല്‍ പുറത്തിറങ്ങിയ ഈ സിനിമ വലിയ വിജയമായിരുന്നു. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിക്കന്ദര്‍ സിങ് എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്.

പഞ്ചാബി ഹൗസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു ഹരിശ്രി അശോകന്റേത്. രമണന്‍ എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തിയത്. ഇപ്പോള്‍ രമണനെ കുറിച്ച് പറയുകയാണ് ലാല്‍.

പഞ്ചാബി ഹൗസ് സിനിമയില്‍ ഭയങ്കരമായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഡെപ്ത്തുള്ള ഒരു സീന്‍ അശോകന് ചെയ്യാനുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആ സീന്‍ ഷൂട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ അത് കളയേണ്ടി വന്നുവെന്നും ലാല്‍ പറഞ്ഞു.

‘അതിമനോഹരമായിട്ടാണ് അശോകന്‍ അതില്‍ അഭിനയിച്ചിരുന്നത്. പക്ഷെ അവസാനം ആ സീന്‍ അതില്‍ നിന്ന് എടുത്ത് കളയേണ്ടി വന്നു. അന്ന് ഈ പറഞ്ഞ സീന്‍ മുറിച്ച് മാറ്റാന്‍ ഒരു കാരണമുണ്ടായിരുന്നു.

പഞ്ചാബി ഹൗസ് സിനിമയില്‍ രമണന്റേത് വലിയ ഡെപ്ത്തുള്ള കഥാപാത്രമല്ല. പക്ഷെ ആ സീനിന് രമണന് താങ്ങാവുന്നതിലും അപ്പുറത്തുള്ള വലിപ്പമുണ്ടായിരുന്നു. അങ്ങനെയൊരു സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലായിരുന്നു,’ ലാല്‍ പറഞ്ഞു.

ആ സീന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ രമണന് അതിനുമുമ്പ് കാണിച്ചത് പോലെയുള്ള തമാശകള്‍ ചെയ്യാന്‍ ആവില്ലെന്നും ചെയ്താലും അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വര്‍ക്ക് ആവാതെ പോകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ആ സീന്‍ കളയേണ്ടി വന്നതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ലാലിനും ഹരിശ്രീ അശോകനും പുറമെ ദിലീപ്, മോഹിനി, ജോമോള്‍, കൊച്ചിന്‍ ഹനീഫ, തിലകന്‍, ജനാര്‍ദ്ദനന്‍, എന്‍എഫ് വര്‍ഗീസ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയാണ് പഞ്ചാബി ഹൗസിനായി ഒന്നിച്ചത്.

ബോക്‌സ് ഓഫീസ് വിജയമായിരുന്ന ചിത്രം തിയേറ്ററുകളില്‍ 150 ദിവസം പ്രദര്‍ശിപ്പിച്ചു. 1999ല്‍ തെലുങ്കിലേക്ക് മാ ബാലാജി എന്ന പേരിലും 2002ല്‍ കന്നഡയില്‍ അതേ പേരില്‍ തന്നെയും ഹിന്ദിയില്‍ ചുപ് ചുപ് കെ എന്ന പേരിലും ഈ സിനിമ റീമേഡ് ചെയ്യപ്പെട്ടു.

Content Highlight: Lal Talks About Harisree Ashokan’s Role In Punjabi House

We use cookies to give you the best possible experience. Learn more