| Friday, 8th August 2025, 7:54 pm

പ്രായമായ കഥാപാത്രങ്ങള്‍ ചെയ്തതോടെ ആ നടനെ സുഹൃത്തുക്കള്‍ 'അമ്മാവാ'യെന്ന് വിളിച്ചു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. കമലിനൊപ്പം നിരവധി സിനിമകളില്‍ ലാല്‍ ജോസ് പ്രവര്‍ത്തിച്ചു.

പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്. ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു. ഇപ്പോള്‍ നടന്‍ നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

‘വേണു ചേട്ടന്‍ നായകനായി അഭിനയിച്ച സമയത്തും ക്യാരക്ടര്‍ റോളിലേക്ക് മാറിയപ്പോഴും തന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അമ്മാവാ എന്നൊക്കെയാണ് വിളിച്ചിരുന്നത്,’ ലാല്‍ ജോസ് പറയുന്നു.

നെടുമുടി വേണു വളരെ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ വളരെ പ്രായകൂടുതലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം ഇന്ത്യന്‍ 2വില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

‘വേണു ചേട്ടന്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ കൂടിയാണ്. ഒരു നടന്റെ ശരീരഭാഷയും കൈകള്‍ ഉപയോഗിക്കുന്നതിലുള്ള മിടുക്കും ഞാന്‍ കണ്ട് പഠിച്ചിട്ടുള്ളത് അദ്ദേഹത്തില്‍ നിന്നാണ്,’ ലാല്‍ ജോസ് പറയുന്നു.

വളരെ നന്നായി കൈകള്‍ ഉപയോഗിക്കുന്ന ആളാണ് നെടുമുടി വേണുവെന്നും വളരെ സൂക്ഷ്മമായ അഭിനയമുള്ള നടനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തെ കുറിച്ച് പൂര്‍ണമായി ചോദിച്ചു മനസിലാക്കുമെന്നും കഥാപാത്രത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും മനസിലാക്കി അഭിനയിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Lal Jose Talks About Nedumudi Venu

We use cookies to give you the best possible experience. Learn more