| Monday, 6th February 2017, 8:19 am

'കൊന്നാലും രാജിയില്ല, പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുമ്പോള്‍ തുറക്കും, സമരം കിടക്കുന്ന കെ മുരളീധരന്റെ ശിപാര്‍ശയിലും പലര്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്': ലക്ഷ്മിനായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമി വിയത്തില്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാലും രാജിയില്ലെന്ന് ലക്ഷ്മിനായര്‍. സമരത്തിനു പിന്നില്‍ ലോ അക്കാദമിയെ ലൗ അക്കാദമിയാക്കാന്‍ ശ്രമിക്കുന്നവരാണന്നും ലക്ഷ്മി നായര്‍ മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പ്പര്യം ഇല്ലെന്നും ഇറങ്ങുകയാണെങ്കില്‍ സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും ലക്ഷ്മിനായര്‍ വ്യക്തമാക്കി.


Also read ‘തങ്ങള്‍ വാക്ക് പാലിക്കാത്തവര്‍’ മോദി സഭയിലെ മന്ത്രിമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടപ്പിലാക്കിയത് മൂന്നിലൊന്ന് ഉറപ്പുകളെന്ന് റിപ്പോര്‍ട്ട് 


പ്രിന്‍സിപ്പല്‍ ആയശേഷം അക്കാദമി രംഗത്തും അനുബന്ധ മേഖലകളിലും ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളാണ് കുട്ടികളില്‍ വിരോധത്തിനു കാരണം. അച്ചടക്കം ഉണ്ടാക്കുന്നതില്‍ വിജയിച്ചിരുന്നു ഇത് പല വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമായിട്ടില്ലെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് എതിരല്ലെന്നും എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ്സ് മുറികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് ചോദ്യം ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിനായര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കാര്‍ക്കാരുടെയെല്ലാം ശിപാര്‍ശയില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാറുണ്ട്. ഇത്തവണ മെറിറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കി. അത്തരത്തില്‍ കിട്ടിക്കൊണ്ടിരുന്നത് കിട്ടാതായത് കൊണ്ടാകാം എല്ലാവരും ഇപ്പോള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞത്. സഹായം ലഭിച്ചവര്‍ മാത്രമാണ് എനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതെന്നും നിരാഹാരം കിടക്കുന്ന കെ മുരളീധരന്‍ എം.എല്‍.എയുടെ ശിപാര്‍ശയിലും നിരവധിപ്പേര്‍ക്ക് കോളേജില്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.

സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവം കോളേജില്‍ പഠിക്കാന്‍ വരാത്തവരാണ്. പലരും ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും ക്യാമ്പസില്‍നിന്നു പുറത്തായവരാണ്. കോളജിലോ ഹോസ്റ്റലിലോ അനാവശ്യമായ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഏതു സമയവും വിദ്യാര്‍ഥികള്‍ക്ക് താനുമായി സംസാരിക്കാനുളള അനുവാദമുണ്ടായിരുന്നെന്നും ലക്ഷ്മി നായര്‍ പറയുന്നു. മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇറുകിയ ലെഗ്ഗിന്‍സും ബനിയനുമായി ആരും ക്യാമ്പസില്‍ എത്തേണ്ട. ഇതെല്ലാം അംഗീകരിച്ചാണ് എല്ലാവരും പ്രവേശനം നേടിയിട്ടുളളത്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് എത്തിയത് വ്യാജ ബിരുദത്തിന്റെ പിന്‍ബലത്തിലല്ല. തിരുവനന്തപുരം വിമണ്‍സ് കോളജില്‍നിന്നു ചരിത്ര വിഷയത്തില്‍ രണ്ടാം റാങ്ക് നേടിയാണു വിജയിച്ചതെന്നും ലക്ഷ്മിനായര്‍ വ്യക്തമാക്കി.

2012ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം എടുത്ത് കളയണമെന്ന ആവശ്യത്തിനെതിരെ താന്‍ കോടതിയില്‍ വരെ പോയിട്ടുണ്ടെന്നും ആ എന്നെയാണ് ഇപ്പോള്‍ ജാതി അധിക്ഷേപത്തിന്റെ കളങ്കം ചാര്‍ത്തുന്നതെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. അക്കാഡമി വിഷയത്തില്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ തനിക്കെതിരേ ചരടുവലി നടക്കുന്നുണ്ട്. ജോണ്‍സണ്‍ ഏബ്രഹാം, ലതാദേവി, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതെന്നും ലക്ഷ്മിനായര്‍ അഭിമുഖത്തില്‍ ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more