| Sunday, 5th February 2012, 8:47 am

സമരം നിര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടി: ലേക്‌ഷോര്‍ എം.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നഴ്‌സുമാര്‍ സംരം നിര്‍ത്തി തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കര്‍ശന ശിക്ഷണ നടപടിക്രമങ്ങളിലേക്ക് മാനേജ്‌മെന്റ് നീങ്ങുമെന്ന് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍. ലേക്‌ഷോര്‍ മാനേജ്‌മെന്റ് ഇറക്കിയ പത്രക്കുറിപ്പിലാണ് ഡോ.ഫിലിപ്പ് അഗസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമിത ശമ്പള വര്‍ദ്ധനവിനും കേട്ടുകേള്‍വി പോലുമില്ലാത്ത ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലേക് ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയതിനെ ഫിലിപ്പ് മാത്യു വിശദീകരിക്കുന്നത് ഇങ്ങിനെയാണ്: ജനുവരി 27ന് പണിമുടക്കിന് നോട്ടീസ് നല്‍കിയ സമരാനുകൂലികള്‍ മൂന്നു ദിവസത്തെ സമയം മാത്രമാണ് ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ നല്‍കിയത്. പിറ്റേ ദിവസം തന്നെ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണറുടെ മധ്യസ്ഥതയില്‍ നഴ്‌സുമാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സമരാനുകൂലികള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ഇരട്ടിയോളം ശമ്പള വര്‍ധനവ് എന്ന ആവശ്യമൊഴികെ മറ്റെല്ലാം പ്രവര്‍ത്തികമാക്കിയിട്ടുള്ളതും ചില ആവശ്യങ്ങള്‍ ഭേദഗതികളോടെ അംഗീകരിക്കാം എന്ന ധാരണയിലെത്തിയതുമാണ്. ശമ്പളവര്‍ധനവ് എന്ന ആവശ്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. അതിനാല്‍ ഫെബ്രുവരിയില്‍ നടക്കുന്ന ബോര്‍ഡ് മീറ്റിംഗ് വരെ സമയം നീട്ടിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ലേബര്‍ കമ്മീഷ്ണറുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടും ജനുവരി 30-ാം തിയ്യതി മുതല്‍ ഒരു വിഭാഗം നഴ്‌സുമാര്‍ സമരം ആരംഭിക്കുകയായിരുന്നു.

സമരം ചെയ്യുന്ന നഴ്‌സുമാര്‍ ജോലിക്ക് സന്നദ്ധരായ നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും അവരുടെ വാഹനങ്ങള്‍ തടയുകയും ദുഷ്പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഫിലിപ്പ് അഗസ്റ്റിന്‍ ആരോപിക്കുന്നു. സര്‍ക്കാറിന്റെ എല്ലാ നിബന്ധനകളും മാര്‍ഗ്ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്ന സ്ഥാപനമാണ് ലേക് ഷോര്‍ എന്നും തൊഴില്‍ വകുപ്പും പ്രൊവിഡന്‍സ് ഫണ്ട് വകുപ്പും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതാണെന്നും ഫിലിപ്പ് അഗസ്റ്റിന്‍ മാനേജ്‌മെന്റിന് വേണ്ടി പത്രക്കുറിപ്പിലൂടെ വാദിക്കുന്നു.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more