| Sunday, 11th May 2025, 10:24 pm

എംബാപ്പെയുടെ ഹാട്രിക്കും പോരാതെ വന്നു; സ്വന്തം തട്ടകത്തില്‍ റയലിന് ചരമഗീതം പാടി ബാഴ്‌സ, കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി എഫ്.സി ബാഴ്‌സലോണ. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനീസില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് കറ്റാലന്‍മാര്‍ വിജയിച്ചുകയറിയത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ ആധിപത്യം തുടരാനും രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും ബ്ലൂഗ്രാനയ്ക്കായി.

ഫെറാന്‍ ടോറസിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹാന്‍സി ഫ്‌ളിക് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. എംബാപ്പെയെ മുന്‍നിര്‍ത്തി സമാന ഫോര്‍മേഷനാണ് ആന്‍സലോട്ടിയും അവലംബിച്ചത്.

റയല്‍ മാഡ്രിഡിനായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഹാട്രിക് നേടിയെങ്കിലും റഫീന്യയുടെ ഇരട്ട ഗോളും ലാമിന്‍ യമാല്‍, എറിക് ഗാര്‍ഷ്യ എന്നിവരുടെ ഗോളുകളിലൂടെയും ബാഴ്‌സ മറുപടി നല്‍കി.

ആദ്യ വിസില്‍ മുഴങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ റയല്‍ മുമ്പിലെത്തിയിരുന്നു. ബാഴ്‌സ ഗോള്‍ കീപ്പര്‍ ഷെസ്‌നിയുടെ പിഴവില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് റയല്‍ മുമ്പിലെത്തിയത്. ഷോട്ടെടുത്ത എംബാപ്പെ പിഴവേതും കൂടാതെ പന്ത് വലയിലെത്തിച്ചു.

ആദ്യ ഗോള്‍ പിറന്ന് കൃത്യം ഒമ്പതാം മിനിട്ടില്‍ ലൂയീസ് കോംപാനി സ്റ്റേഡിയത്തെ ശ്മശാന മൂകതയിലേക്ക് തള്ളിവിട്ട് എംബാപ്പെ രണ്ടാം ഗോളും കണ്ടെത്തി. വിനിഷ്യസ് ജൂനിയറിന്റെ അസിസ്റ്റിലാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ 19ാം മിനിട്ട്, ബാഴ്‌സ ആരാധകര്‍ കാത്തിരുന്ന നിമിഷം. എറിക് ഗാര്‍ഷ്യയിലൂടെ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ബാഴ്‌സ മത്സരത്തിലേക്ക്.

അധികം വൈകാതെ, മത്സരത്തിന്റെ 32ാം മിനിട്ടില്‍ ലാമിന്‍ യമാലിലൂടെ ബാഴ്‌സ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. ഫെറാന്‍ ടോറസിന്റെ അസിസ്റ്റില്‍ നിന്നുമാണ് കറ്റാലന്‍മാരുടെ വണ്ടര്‍ കിഡ് ടീമിനെ ഒപ്പമെത്തിച്ചത്.

ഈക്വലൈസര്‍ ഗോള്‍ പിറന്ന് രണ്ടാം മിനിട്ടില്‍ ബ്രസീലിയന്‍ ഗോള്‍ മെഷീന്‍ റഫീന്യ ബാഴ്‌സയ്ക്ക് ലീഡ് നല്‍കി. പെഡ്രിയാണ് അസിസ്റ്റ് നല്‍കിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ബ്രേസ് പൂര്‍ത്തിയാക്കിയ റഫീന്യ ഹോം ടീമിന് രണ്ട് ഗോളിന്റെ ലീഡും സമ്മാനിച്ചു.

4-2 എന്ന നിലയില്‍ രണ്ടാം പകുതി ആരംഭിച്ച റയല്‍ ഗോളിനായി പൊരുതിക്കളിച്ചു. ലൂക്കാ മോഡ്രിച്ചിന്റേതടക്കമുള്ള നിര്‍ണായക സബ്‌സ്റ്റിറ്റിയൂഷനുകളും കോച്ച് ആന്‍സലോട്ടി നടത്തി.

മത്സരത്തിന്റെ 70ാം മിനിട്ടില്‍ എംബാപ്പെ വീണ്ടും റയലിനായി ഗോള്‍ കണ്ടെത്തി. തുടര്‍ന്നും ഇരു പരിശീലകരും സബ്സ്റ്റിറ്റിയൂഷനുകളുമായി തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും ഇരു ടീമിനും ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കറ്റാലന്‍മാര്‍ ഒരു ഗോളിന് മത്സരം പിടിച്ചെടുത്തു.

മത്സരത്തിന്റെ 63 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ഗോള്‍മുഖം ലക്ഷ്യമാക്കി ബാഴ്‌സ ഒമ്പത് ഷോട്ടുകളടിച്ചപ്പോള്‍ ഓണ്‍ ടാര്‍ഗെറ്റിലേക്ക് അഞ്ച് തവണയാണ് റയല്‍ നിറയൊഴിച്ചത്.

ലാലിഗയില്‍ മെയ് 16ന് പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനക്കാരായ എസ്പാന്യോളിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. എതിരാളികളുടെ ഹോം ഗ്രൗണ്ടായ ആര്‍.സി.ഡി.ഇ സ്‌റ്റേഡിയമാണ് വേദി.

മെയ് 15നാണ് റയല്‍ തങ്ങളുടെ അടുത്ത മത്സരം കളിക്കുന്നത്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ മല്ലോര്‍കയാണ് എതിരാളികള്‍.

Content Highlight: La Liga: Barcelona defeated Real Madrid

We use cookies to give you the best possible experience. Learn more