2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്ത് വിട്ടത്.
സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ഫ്രഞ്ച് പട വിജയിച്ചു കയറിയത്. മത്സരം തുടങ്ങി 14ാം മിനിട്ടില്‍ തന്നെ എംബാപ്പെ എതിരാളിയുടെ വല കുലുക്കി. പിന്നീട് ഇറാഖ് പൊരുതി നിന്നെങ്കിലും 54ാം മിനിട്ടില്‍ വീണ്ടും എംബാപ്പെ ഇറാഖിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒസ്മാനെ ഡംബലെ 66ാം മിനിട്ടില്‍ ഗോള്‍ നേടി ഫ്രാന്‍സിന് ആധികാരിക വിജയം സമ്മാനിച്ചു,
മത്സരത്തില്‍ നേടിയ ഇരട്ട ഗോളോടെ ഒരു ചരിത്രനേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 2+ ഗോളുകള്‍ നേടുന്ന ആദ്യ താരമായാണ് എംബാപ്പെ മാറിയത്.
അര്‍ജന്റീനക്കെതിരെ 2018, 2022 ലോകകപ്പില്‍ നടന്ന മത്സരത്തില്‍ എംബാപ്പെ രണ്ടിലധികം ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പില്‍ ഡെന്മാര്‍ക്ക്, പോളണ്ട് എന്നീ ടീമുകള്‍ക്കെതിരെയും എംബാപ്പ രണ്ട് ഗോളുകള്‍ സ്വന്തമാക്കി. ഈ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സെനഗലിനെതിരെയും ഇപ്പോള്‍ ഫ്രാന്‍സിനെതിരെയും രണ്ട് ഗോളുകള്‍ നെടി പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് സ്ട്രൈക്കര്‍.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് എംബാപ്പെ. ഈ നേട്ടത്തില്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ഒപ്പമാണ് താരം. 16 ഗോളുകളാണ് താരം ഇതുവരെ ലോകകപ്പില്‍ അടിച്ചുകൂട്ടിയത്.
അതേസമയം രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റും ആറ് ഗോളുകളും നേടിയ ഫ്രാന്‍സ് ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍വേയെ യാണ് ഫ്രാൻസ് നേരിടുക.
Content Highlight: Kylian Mbappe create a new history in world cup