| Thursday, 14th May 2026, 10:25 pm

വരുവാടാ നാറീ... മാര്‍ക്കോസായും സേതുവായും ചാക്കോച്ചന്‍ തകര്‍ത്തു, പക്ഷേ പടം പോരാ; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഒരു ദുരൂഹ സാഹചര്യത്തില്‍

അമര്‍നാഥ് എം.

വിഷുദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാളും കുഞ്ചാക്കോ ബോബനും കൈകോര്‍ക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. വാഴ 2ന്റെയും മോഹിനിയാട്ടത്തിന്റെയും കുതിപ്പില്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം തിയേറ്റര്‍ വിടുകയായിരുന്നു.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററിലേതുപോലെ സമ്മിശ്ര പ്രതികരണമാണ് ഒ.ടി.ടിയിലും ചിത്രത്തിന് ലഭിക്കുന്നത്. ഡാര്‍ക്ക് കോമഡിയായി തുടങ്ങിയ ചിത്രം പിന്നീട് വേറെ എവിടെയോ കൊണ്ടുപോയി അവസാനിപ്പിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഒരു ദുരൂഹ സാഹചര്യത്തില്‍ Photo: Kunchacko Boban/ Facebook

എന്നാല്‍ സിനിമക്ക് നെഗറ്റീവ് പറയുന്നവര്‍ പോലും ഒരുപോലെ പ്രശംസിക്കുന്നത് കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെയാണ്. ആദ്യാവസാനം സിനിമയുടെ മീറ്ററുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു. അധികമാരോടും സംസാരിക്കാതെ തന്റെ ചേട്ടനെയും പരിപാലിച്ച് ജോലിയുമായി കഴിയുന്ന സേതു ചാക്കോച്ചനില്‍ ഭദ്രമായിരുന്നു.

ഇളയച്ഛനായ മാര്‍ക്കോസ് മരിച്ചെന്ന കാര്യം ചേട്ടനെ അറിയിക്കാതെ ജീവിക്കുന്ന സേതുവിന് ഇടക്കൊക്കെ മാര്‍ക്കോസായി അഭിനയിക്കേണ്ടി വരുന്ന സീനുകളുണ്ട്. ഒറ്റ ഷോട്ടില്‍ സേതുവായും മാര്‍ക്കോസായും പെര്‍ഫോം ചെയ്യുക എന്ന ടാസ്‌ക് പൂ പറിക്കുന്ന ലാഘവത്തോടെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച് ഫലിപ്പിച്ചത്.

ഒരു ദുരൂഹ സാഹചര്യത്തില്‍ Photo: Netflix

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി സേതു/ മാര്‍ക്കോസ് മാറുമെന്ന് ഉറപ്പാണ്. ക്ലൈമാക്‌സിനോടടുത്ത സീനില്‍ ദിലീഷ് പോത്തനുമായുള്ള സീനിനെ പലരും പ്രത്യേകം പ്രശംസിക്കുകയാണ്. ഈ സീനിന്റെ എഡിറ്റഡ് വീഡിയോസ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന് ശേഷം ചിത്രത്തിലെ പെര്‍ഫോമര്‍ ദിലീഷ് പോത്തനാണെന്നും കമന്റുകളുണ്ട്. അരക്ക് താഴേക്ക് തളര്‍ന്നതിനാല്‍ ഒരിടത്ത് മാത്രം കിടന്നുകൊണ്ട് ആ കഥാപാത്രത്തിന്റെ റേഞ്ച് കൃത്യമായി പ്രേക്ഷകരിലേക്ക് പോത്തേട്ടന്‍ എത്തിച്ചിട്ടുണ്ടെന്നാണ് കമന്റുകള്‍. സജിന്‍ ഗോപുവിന്റെ മാവോയിസ്റ്റ് രാജേന്ദ്ര പ്രസാദ്, ചിദംബരത്തിന്റെ ആര്‍മിയാസ് എന്നീ കഥാപാത്രങ്ങളും ഗംഭീരമായിട്ടുണ്ട്.

എന്നാല്‍ എങ്ങുമെത്താതെ പോയ തിരക്കഥയാണ് ചിത്രത്തിന് വില്ലനായതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യ പകുതിയിലേത് പോലെ ഡാര്‍ക്ക് കോമഡിയായി മാത്രം മുന്നോട്ട് പോയിരുന്നെങ്കില്‍ നന്നായേനെയെന്നുമാണ് അഭിപ്രായങ്ങള്‍.

Content Highlight: Kunchacko Boban’s performance in Oru Durooha Sahacharytahil getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more