ഹാസൻ: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും ദേശീയതയും ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നും ഇറ്റലിയിൽ നിന്നുള്ളവരാണെന്നും ആരോപിച്ച കുമാരസ്വാമി, വന്ദേമാതരം വിഷയത്തിലും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.
തിങ്കളാഴ്ച ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമി സോണിയ ഗാന്ധിക്കെതിരെ പരാമർശങ്ങൾ നടത്തിയത്. ‘സോണിയ ഗാന്ധി നമ്മുടെ രാജ്യക്കാരിയാണോ? വിവാഹശേഷമാണ് അവർ ഇന്ത്യയിലേക്ക് കുടിയേറിയത്. സ്വാഭാവികമായും അവരുടെ സിരകളിലൂടെ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്,’ കുമാരസ്വാമി പറഞ്ഞു.
ഓഗസ്റ്റ് 15ന് നടന്ന കോൺഗ്രസിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേ മാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിർത്തുവെന്ന് ബി.ജെ.പി ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വന്ദേ മാതരം ആലപിക്കുന്ന സമയത്ത് അതൃപ്തി പ്രകടിപ്പിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു.
കസേരകൾ ക്രമീകരിക്കാനാണ് ആംഗ്യങ്ങൾ കാണിച്ചതെന്ന കോൺഗ്രസിന്റെ വിശദീകരണത്തെയും കുമാരസ്വാമി തള്ളി. ‘കള്ളം പറഞ്ഞ് ഇക്കാര്യത്തിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനാകില്ല. എല്ലാം ജനങ്ങൾക്കറിയാം,’ അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. കർണാടക മന്ത്രി റിസ്‌വാൻ അർഷാദ് കുമാരസ്വാമിയെ ‘നിരാശനായ മനുഷ്യൻ’ എന്ന് വിശേഷിപ്പിച്ചു. സോണിയ ഗാന്ധി പല ഇന്ത്യക്കാരെക്കാളും ഇന്ത്യക്കാരിയാണെന്ന് അദ്ദേഹം പറഞ്ഞു.
‘അവരുടെ ഭർത്താവ് രാജീവ് ഗാന്ധി ഈ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചു. ഐക്യത്തോടെയുള്ള ഇന്ത്യയ്ക്കും നീതിയുള്ള ഇന്ത്യയ്ക്കും വേണ്ടിയാണ് സോണിയ ഗാന്ധി പോരാടുന്നത്,’ അർഷാദ് പറഞ്ഞു.
അതേസമയം, സോണിയ ഗാന്ധി രാജ്യത്തിനുവേണ്ടി എന്ത് ത്യാഗമാണ് ചെയ്തതെന്ന് കുമാരസ്വാമി ചോദിച്ചു.’അവരുടെ ഭർത്താവ് ത്യാഗം ചെയ്തു, ശരിയാണ്. എന്നാൽ അവർ എന്താണ് ത്യാഗം ചെയ്തത്? അവർ വന്ദേ മാതാരത്തെ അപമാനിച്ചു. അവർ ഇന്ത്യക്കാരിയല്ല, ഇറ്റലിക്കാരിയാണ്. അവർ ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതാണ്. അവർ ഇറ്റലിയിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് അവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത്,’എന്ന് അദ്ദേഹം വിമർശിച്ചു.
മഹാത്മാ ഗാന്ധി പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിലും വന്ദേ മാതരം ആലപിച്ചിരുന്നുവെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി. നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറും വന്ദേ മാതരം ആലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ വന്ദേ മാതരം സംബന്ധിച്ച കോൺഗ്രസിന്റെ നിലപാടിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. സ്വാതന്ത്ര്യസമരത്തിലെ പങ്ക് ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് തന്നെ വന്ദേ മാതാരത്തെ അവഗണിക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ വിമർശിച്ചു.
അടുത്തിടെ രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തിൽ പ്രതികരിച്ചു.
‘സോണിയാജി, രാജ്യത്തെ 140 കോടി ജനങ്ങൾ നിങ്ങളെ കാണുന്നുണ്ട്. നിങ്ങൾ ചെയ്ത ഈ പാപം രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. വന്ദേ മാതരം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഒരാൾക്ക് എങ്ങനെ ചിന്തിക്കാൻ പോലും കഴിയും? കോൺഗ്രസ് പ്രവർത്തകർ ലജ്ജിക്കണം. ഇനിയും അൽപ്പമെങ്കിലും ലജ്ജ അവശേഷിക്കുന്നുണ്ടെങ്കിൽ, കൈകൂപ്പി ബങ്കിം ബാബുവിനോടും രാജ്യത്തെ ജനങ്ങളോടും അവർ മാപ്പുപറയണം,’ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ ബി.ജെ.പി എം.പി രവിശങ്കർ പ്രസാദും രംഗത്തെത്തി. വന്ദേ മാതരത്തെ ബഹുമാനിക്കാൻ തയ്യാറല്ലെങ്കിൽ സ്വാതന്ത്ര്യസമരത്തിന്റെ മേൽ കോൺഗ്രസ് ‘കുത്തകാവകാശം’ അവകാശപ്പെടരുതെന്ന് അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിനെ വിമർശിച്ചു ബിജെപി നേതാക്കൾ ആണ് രംഗത്തെത്തിയത്.സോണിയ ഗാന്ധി യ്ക്കെതിരായി രൂക്ഷ വിമർശനങ്ങൾ അവർ ഉന്നയിച്ചു.
Content Highlight :Kumaraswamy Questions Sonia Gandhi’s Indian Citizenship; Vande Mataram Row Intensifies.