| Sunday, 20th October 2019, 1:04 pm

'അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ ഇനിയും ചട്ടം ലംഘിക്കും'; മാര്‍ക്ക് ദാന വിവാദം അംഗീകരിച്ച് മന്ത്രി ജലീല്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ.ടി ജലീല്‍. വിദ്യാര്‍ഥിയുടെ ന്യായമായ അവകാശം സംരക്ഷിക്കുക മാത്രമാണു ചെയ്തതെന്നും അര്‍ഹതയുണ്ടെന്നു തോന്നിയാല്‍ ഇനിയും ചട്ടങ്ങള്‍ ലംഘിക്കാനാണു തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുക്കത്തു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. സാധാരണക്കാര്‍ പറഞ്ഞാല്‍ ന്യായമായ കാര്യം ചെയ്യാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനെത്തിയപ്പോഴും തിരിച്ചുപോകുമ്പോഴും മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് ലീഗുകാരും പ്രതിഷേധവുമായി മുക്കത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വകലാശാലാ അദാലത്തില്‍ പങ്കെടുത്തതു തെറ്റാണെന്നു കരുതുന്നില്ലെന്ന് ജലീല്‍ നേരത്തേ പ്രതികരിച്ചിരുന്നു. താന്‍ യു.ഡി.എഫില്‍ നിന്നാണു വന്നതെന്നും അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണുമെന്നും ജലീല്‍ പറഞ്ഞിരുന്നു.

പ്രത്യാരോപണമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം ചെന്നിത്തല ദല്‍ഹിക്ക് പോയത് അസ്വഭാവികമാണെന്ന് ജലീല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജലീലിന്റെ ആരോപണത്തെ തള്ളി സി.പിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍നിന്നുള്ള വ്യതിചലനമായി മാറുമെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. പ്രശ്നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more