| Monday, 31st July 2017, 6:21 pm

'പി.ടി ഉഷ റോഡല്ല, പി.യു ചിത്ര റോഡ്'; പി.ടി ഉഷ റോഡിനെ പുനര്‍നാമകരണം ചെയ്ത് കെ.എസ്.യുവിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവത്തില്‍ മുന്‍ കായിക താരവും സെലക്ഷന്‍ കമ്മിറ്റിയിലെ ഒബ്‌സര്‍വറുമായ പി.ടി ഉഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ പി.ടി ഉഷ റോഡിനെ പി.യു ചിത്ര റോഡെന്ന് പേരുമാറ്റി കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്തെ പി.ടി ഉഷാ റോഡിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ പി.ടി ഉഷ റോഡ് എന്ന് എഴുതിയ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും തുടര്‍ന്ന് പി.യു ചിത്ര റോഡ് എന്നെഴുതിയ ഫ്‌ളക്‌സ്, ബോര്‍ഡിനു മുകളില്‍ സ്ഥാപിക്കുകയുമായിരുന്നു.

മഹാരാജാസ് കോളേജിലെ കെ.എസ്.യു യൂണിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാജാസ് കോളേജ് ക്യാമ്പസില്‍ നടന്ന പ്രതിഷേധത്തിനു ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പി.ടി ഉഷ റോഡിലേക്ക് നീങ്ങുകയായിരുന്നു.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു.


DONT MISSമേക്കപ്പിന്റെ പല ഭാവങ്ങള്‍ കണ്ടിട്ടുണ്ട്.. ഇത്രയ്ക്കു ഭയാനകമായ വേര്‍ഷന്‍ ആദ്യായിട്ടാ ; സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് റിമയുടെ ‘കരീബിയന്‍’ ലുക്ക്


ചിത്രയ്ക്ക് വേണ്ട യോഗ്യതയില്ലായിരുന്നുവെന്നും എങ്കിലും ചിത്രയ്ക്കായി താന്‍ വാദിച്ചിരുന്നുവെന്നുമായിരുന്നു ഉഷ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉഷയുടെ വാദത്തെ തള്ളി ഫെഡറേഷന്‍ രംഗത്ത് വരികയായിരുന്നു. ഉഷയുടെ അറിവോടെയാണ് ചിത്രയെ മാറ്റി നിര്‍ത്തിയതെന്നായിരുന്നു ഫെഡറേഷന്‍ വ്യക്തമാക്കിയത്. പിന്നാലെ ഉഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയും കായിക പ്രേമികളും തിരിയുകയായിരുന്നു.

അതേസമയം, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താത്ത അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നത് സംബന്ധിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യം വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനുള്ള മത്സരാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 ആയിരുന്നു. എന്നാല്‍ സുധ സിങ് പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടിക സമര്‍പ്പിച്ച ശേഷവും സുധ സിങ് എങ്ങനെ ഉള്‍പ്പെട്ടു എന്ന കാര്യവും അത്‌ലറ്റിക് ഫെഡറേഷന്‍ നാളെ വിശദീകരിക്കണം. അത്‌ലറ്റിക് ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണമെന്നും കോടതി പറഞ്ഞു.


ALSO READ അത്‌ലറ്റിക് ഫെഡറേഷനെതിരെ കോടതിയക്ഷ്യത്തിന് ഹര്‍ജിയുമായി പി.യു ചിത്ര; ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യം വിശദീകരിക്കാന്‍ ഫെഡറേഷന് കോടതി നിര്‍ദ്ദേശം


ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി യു ചിത്രയെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

Latest Stories

We use cookies to give you the best possible experience. Learn more