തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ വാദം തള്ളി കെ.എസ്.ഇ.ബി. ഈ മാസം മുഴുവന്‍ പ്രതിസന്ധി തുടരുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. എന്നാല്‍ ഈ മാസം 15നകം പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നത്. ഈ മാസം മുപ്പത് വരെയെങ്കിലും പ്രതിസന്ധി തുടരുമെന്നും ഉപഭോഗം കൂടുതലാണെന്നും കെ.എസ്.ഇ.ബി പറയുന്നു.
എന്നാല്‍ പവര്‍ കട്ടിന്റെ സമയം മൂന്‍കൂട്ടി അറിയിക്കുകയെങ്കിലും ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് നടപ്പിലാക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഈ മാസം പതിനഞ്ചിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കുമെന്നും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ചിരുന്ന ദീര്‍ഘകാല വൈദ്യുതി കരാര്‍ (യൂണിറ്റിന് 4.29 നിരക്കില്‍ 465 മെഗാവാട്ട് ലഭ്യമാകുമായിരുന്നത്) എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് നിലവിലെ ഇരുട്ടടിക്ക് പ്രധാന കാരണം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എന്നാല്‍ പ്രതിപക്ഷം ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയും, ഇത് സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മ മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തു. ദീര്‍ഘകാല കരാര്‍ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യൂതി മന്ത്രി സണ്ണി ജോസഫും പറഞ്ഞു.
കരാര്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ നീക്കാനുള്ള ശ്രമം നടത്തുന്നതായും മന്ത്രി പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും പരമാവധി അറിയിപ്പ് നല്‍കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
വേഗത്തില്‍ പരിഹരിക്കാന്‍ അത്ഭുതകരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വിച്ച് ഇട്ട പോലെ പരിഹാരം കാണാന്‍ കഴിയുന്ന ഒന്നല്ല ഇതെന്നും പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം മുതല്‍ പവര്‍കട്ടിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘രണ്ട് ദിവസമായി പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട അടിയന്തര സാഹചര്യം ഉണ്ടായി. പ്രതിസന്ധി കേരളത്തിന്റെ മാത്രമല്ല. ദേശീയതലത്തില്‍ കാലാവസ്ഥയില്‍ വന്ന മാറ്റമാണിത്. എല്‍നിനോയുടെ ഭാഗമായി മഴ കുറയുകയും ചൂട് കൂടുകയും ചെയ്തു. വൈദ്യുതി ഉപയോഗം ഗണ്യമായി കൂടിയതും പ്രതിസന്ധിയായി,’ സണ്ണി ജോസഫ് പറഞ്ഞു.
Content Highlight: KSEB rejects Chief Minister’s claim: Power cuts to continue.