തിരുവനന്തപുരം : കെ.പി.സി.സി പുനസംഘടന പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരിഹാസങ്ങളേറ്റുവാങ്ങി കോൺഗ്രസ്. പട്ടികയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ലിസ്റ്റ് വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്റെ പേര് ശ്രദ്ധയിൽപ്പെട്ടാൽ ഒന്നറിയിക്കണമേയെനന്നായിരുന്നു ഒരു കമന്റ്
കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക ഒറ്റ ശ്വാസത്തിൽ വായിച്ച യൂത്ത് കോൺഗ്രസുകാരൻ ശ്വാസം കിട്ടാതെ മരണപ്പെട്ടെന്നതുൾപ്പടെയുള്ള രസകരമായ പോസ്റ്റുകളും പട്ടിക ഞാൻ കുറെ നോക്കി ഇല്ല എന്റെ പേര് ഇല്ല’ എന്ന തരത്തിലുള്ള കമന്റുകളും
ഭാരവാഹികളുടെ പേരുകളും വിവരങ്ങളും ഓർത്തുവെക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും സ്വന്തം സ്ഥാനമാനങ്ങൾ അവരവർ തന്നെ ഓർത്തുവെക്കേണ്ടതാണെന്നും പരസ്പരം മാറിപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമുള്ള ഒരു പോസ്റ്റിനു താഴെയും നിരവധി കമന്റുകൾ വരുന്നുണ്ട്.
‘മുണ്ടിൻ്റെ തുമ്പിൽ കെട്ട് ഇട്ട് വെച്ചാൽ ഓർമ വരും. പഴയ രീതിയാണ്, ഫലപ്രദമാണ്’, ‘508 വൈസ് പ്രസിഡന്റുമാരെ കണ്ടെത്താനാണ് ശ്രമം’, എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
കാര്യവട്ടത്ത് ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് പരിക്കേറ്റു എന്നൊക്കെയുള്ളത് ഇനി സാധാരണ വാർത്തയാകുമെന്നും ജനറൽ സെക്രട്ടറിമാരുടെ ആകെ എണ്ണം പാർട്ടിക്ക് ഓർത്ത് വെക്കാൻ കഴിയുമല്ലോ അത് മതിയെന്നും ചില കമന്റുകളുണ്ട്.
ഭാരം അവരവർ വഹിച്ച് പാർട്ടിയുടെ ബദ്ധപ്പാട് ഒഴിവാക്കേണ്ടതാണെന്നും എല്ലാവർക്കും സ്ഥാനമാനങ്ങൾ അതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്നും ചിലർ പറഞ്ഞു.
അതേസമയം കെ.പി.സി.സി ജനറൽ സെക്രട്ടറിയല്ലാത്ത ഒരു കോൺഗ്രസ് നേതാവിന്റെ പേര് ചാറ്റ്ജിപിറ്റിയോട് ചോദിച്ചപ്പോൾ ‘അയാം ദി സോറി എളുപ്പമുള്ള വേറെയെന്തെങ്കിലും ചോദ്യം ചോദിക്കൂ’ എന്ന് ചാറ്റ് ജി പിടി മറുപടി പറയുന്ന ട്രോളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
‘നൂറ് കടക്കും നൂറ് കടക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ഇതാണല്ലേ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
നിലവിൽ കെ.പി.സി.സിയുടെ പുതിയ പട്ടികയിൽ 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
Content Highlight: KPCC reorganisation list receives trolls