കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം യുവതിയെ സ്റ്റേഷനിലേക്ക് എത്തിക്കും. ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം അറസ്റ്റ് മുന്നില്‍ക്കണ്ട് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഇതിനിടെ ഷിംജിത സംസ്ഥാനം വിട്ടുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. തുടർന്ന് രാജ്യം വിട്ടുപോകാതിരിക്കാൻ പൊലീസ് ഷിംജിതയുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനും നിരവധി പരാതികളാണ് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതും സമൂഹ മാധ്യമങ്ങളിലെ വിചാരണയും അതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷവും ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നായിരുന്നു പരാതികള്‍.
സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തക കൂടിയായ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു ദീപക് ആത്മഹത്യ ചെയ്തത്.
സൈബര്‍ ആക്രമണം രൂക്ഷമായതോടെ യുവതി തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.
Content Highlight: Deepak’s suicide; Shimjitha Mustafa arrested