| Friday, 3rd May 2013, 5:25 pm

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിസ്സഹകരണം കൊച്ചി മെട്രോ വൈകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിശ്ചിത സമയത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയാത്തത് മൂലം കൊച്ചി മെട്രോ റെയില്‍ പദ്ധതി വൈകുന്നതായി വാര്‍ത്ത.

കൊച്ചി മെട്രോ കാസ്റ്റിംഗ് യാര്‍ഡുകള്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയും ഹൗസിംഗ് ബോര്‍ഡും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാകാത്തതാണ് പദ്ധതി വൈകുമെന്ന ആശങ്കക്ക് കാരണമായി ചൂണ്ടികാട്ടുന്നത്.[]

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ പദ്ധതിയോട് നിസഹകരണം പുലര്‍ത്തുന്നത്.

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളും 22 ട്രെയിനുകള്‍ക്ക് ആവശ്യമായ 66 കമ്പാര്‍ട്ട്‌മെന്റുകളും അടക്കമുള്ള വസ്തുക്കള്‍ സൂക്ഷിക്കാനായി നാല് യാര്‍ഡുകള്‍ക്കുള്ള സ്ഥലമാണ് കണ്ടെത്തിയിരുന്നത്.

മൂന്ന് വര്‍ഷത്തേക്ക് സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെയുള്ള ധാരണ. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഫാക്ട് ആലുവയിലും സെയില്‍ തൃപ്പൂണിത്തുറയിലും സ്ഥലം വിട്ടു നല്‍കാന്‍ ധാരണയിലെത്തിയിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹൗസിംഗ് ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും സ്ഥലം വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ്. ഹൗസിംഗ് ബോര്‍ഡിന്റെ കലൂര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള സ്ഥലവും വാട്ടര്‍ അതോറിറ്റിയുടെ ഹൈക്കോടതിയുടെ സമീപത്തെ സ്ഥലവും യാര്‍ഡിനായി കൈമാറാമെന്നായിരുന്നു ധാരണ.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നെങ്കിലും കാര്യമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായില്ല.

മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ആവശ്യമായ നഗരത്തിനുള്ളിലെ രണ്ട് യാര്‍ഡുകള്‍ക്ക് സ്ഥലം ലഭിക്കാതെ വന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വൈകുമെന്ന ആശങ്കയിലാണ് ഡി.എം.ആര്‍.സിയും കെ.എം.ആര്‍.എല്ലും.

Latest Stories

We use cookies to give you the best possible experience. Learn more