| Monday, 18th September 2017, 10:32 am

അഴിമതി ആരോപണം ഉന്നയിച്ചാല്‍ പോര; തെളിവ് സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി കാണിക്കണം; വെല്ലുവിളിയുമായി കെ.എം ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ.

25 ലക്ഷം രൂപ താന്‍ കോഴ വാങ്ങിയെന്നാണ് ഒരു വ്യക്തി ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്നും അഴിമതിക്കെതിരായ ശബ്ദത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറുകയാണ് ചെയ്യേണ്ടതെന്നും കെ.എം ഷാജി പറയുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചത്. അഴിമതി വിവരം പുറത്തു വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ്. ആരോപണം എരിവും പുളിയും ചേര്‍ത്ത് രണ്ട് വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ വഴിയും പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.


Dont Miss ഹമീദ് അന്‍സാരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മദ്രസയിലെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമം


ഫാഷിസത്തെ പ്രതിരോധിക്കാന്‍ വോട്ട് വാങ്ങി അധികാരത്തിലേറി ഇപ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിക്ക് എന്നും വിരുന്നു സല്‍ക്കാരം നടത്തുന്നവരാണ് ഒരു കൂട്ടര്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലേക്ക് ഒരു സംഘടനയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷ്യം കൊതിച്ച് ഹിജ്റ പോയതിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ കോഴ വാര്‍ത്തയും കൊണ്ട് നടക്കുന്നവരാണ് മറ്റൊരു കൂട്ടരെന്നും ഷാജി പറയുന്നു.

ആരോപണങ്ങളുണ്ടാകുമെന്നറിഞ്ഞ് തന്നെയാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. പ്രത്യേകിച്ചും കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ എതിര്‍പക്ഷത്തുള്ളത് നിസ്സാരക്കാരല്ല. ഏതു വിധത്തിലുള്ള ആയുധങ്ങളും അവര്‍ ഉപയോഗിക്കുമെന്നറിയാം. ആരോപണങ്ങള്‍ വരുമ്പോഴേക്കും തോറ്റു പിന്‍മാറാന്‍ ഏതായാലും വിചാരിച്ചിട്ടില്ല.

2014ല്‍ ആണ് അഴീക്കോട്ട് പ്ലസ്ടു ബാച്ച് അനുവദിച്ചത്. കോഴ ആരോപണം ഉന്നയിക്കുന്നത് 2017ലും. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ എന്തേ ഇത്ര താമസം? നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്ട് ഇഞ്ചോടിഞ്ച് പൊരുതിയ സമയത്ത് ഒട്ടു മിക്ക ആരോപണങ്ങളും ഉയര്‍ന്നതായിരുന്നു.

അന്നു പോലും ഉയര്‍ത്താത്ത ആരോപണമാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഉയരുന്നത്. അഴീക്കോട് പഞ്ചായത്തിലെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അതിന്റെ നടത്തിപ്പുകാര്‍ ഏതെങ്കിലും വ്യക്തിയോ, കുടുംബമോ, കുടുംബട്രസ്റ്റോ അല്ല. ഒരു സൊസൈറ്റിയാണ്. നിരവധി അംഗങ്ങളുള്ള ഒരു സൊസൈറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയിട്ട് ആരും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് വിശ്വസനീയമാകുന്നതെന്നും കെ.എം ഷാജി ചോദിക്കുന്നു.

കോഴ ആരോപണം ഉന്നയിച്ച സുഹൃത്ത് പ്രചരിപ്പിക്കുന്നത് അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേല്‍ ഘടകത്തിന് എം.എല്‍. എക്കെതിരെ പരാതി നല്‍കിയെന്നാണ്. അങ്ങനെയൊരു പരാതിയും നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അല്ലെങ്കിലും 2014ല്‍ പ്ലസ്ടു അനുവദിച്ചതിന് വന്ന ബാധ്യതകള്‍ 2017ലാണോ മാനേജ്മെന്റ് കമ്മിറ്റി വരവ് -ചെലവില്‍ അവതരിപ്പിക്കുകയെന്നും ഷാജി ചോദിക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ചില മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കൊണ്ട് നിര്‍വ്വഹിക്കേണ്ടതാണ്. നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് എന്നെങ്കിലും അത് അവസാനിപ്പിക്കേണ്ടി വരും.

അഴിമതി ഒരു ക്രിമിനല്‍ കുറ്റമാണെന്നും, അത് നടന്നിട്ടുണ്ടെങ്കില്‍ പരാതിപ്പെടാന്‍ രാജ്യത്ത് വ്യവസ്ഥയുണ്ടെന്നും അറിയാത്തയാളല്ല പരാതി ഉന്നയിച്ച സുഹൃത്ത്. അക്കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി അദ്ദേഹം കാണിക്കേണ്ടിയിരിക്കുന്നു.

കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 25 രൂപയെങ്കിലും അഴീക്കോട്ട് പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പരസ്യമായി പറഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഇന്നുവരെ നിവര്‍ന്നു നിന്ന് അതിനെതിരെ ഒരു വാക്ക് പറയാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പിറകിലൂടെ ചെളി വാരിയെറിയുന്നത്.

സത്യം ചെരുപ്പിന്റെ വാര്‍ ധരിക്കുമ്പോഴേക്കും അസത്യം ലോകം ചുറ്റി വരുമെന്ന് അതിന്റെ പ്രചാരകര്‍ക്ക് നന്നായറിയാം. പക്ഷെ അന്തിമമായി സത്യമേ ജയിക്കൂ. അത് കൊണ്ട് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. അര്‍ഹിക്കാത്ത ഒരു രൂപ നാണയമെങ്കിലും എന്റെ കൈകളില്‍ ഉണ്ടെന്നു തെളിയിക്കാന്‍ ഈ വ്യാജ പ്രചാരകരെ താന്‍ വെല്ലുവിളിക്കുന്നെന്നും കെ.എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more