| Thursday, 27th September 2012, 9:25 am

കടക്കെണിയില്‍ നിന്നും കരകയറാന്‍ കിങ്ഫിഷര്‍ വിദേശ നിക്ഷേപം തേടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ആ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിദേശഎയര്‍ലൈന്‍സ് കമ്പനികളുടെ നിക്ഷേപം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കിങ്ഫിഷര്‍.

ഇതിന്റെ ഭാഗമായി വിദേശ എയര്‍ലൈന്‍സുകളുമായി കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. വ്യോമയാന രംഗത്ത് 49 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത് ഒരു പരിധിവരെ കിങ്ഫിഷറിന് ആശ്വാസം പകരുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച് കിങ്ഷിഷറിന്റെ കടം ഏകദേശം 7,500 കോടിയോളം രൂപയ്ക്ക് അടുത്ത് വരും.[]

എന്നാല്‍ കിങ്ഫിഷറില്‍ നിക്ഷേപിക്കാന്‍ ഒരു കമ്പനികളും ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്നാണ് സൂചന. അതേസമയം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വിവരം കിങ്ഫിഷര്‍ പുറത്ത് വിട്ടതോടെ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.

കിങ്ഫിഷറിനെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ കൂടിയ വായ്പ അനുവദിക്കണമെന്ന ആവശ്യം ബാങ്കുള്‍ അംഗീകരിച്ചിരുന്നില്ല. കിങ്ഫിഷറിന് കടംനല്‍കിയ ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപം തടയണമെന്ന് വിമാനക്കമ്പനിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം വരെ ആഭ്യന്തര സര്‍വ്വീസില്‍ രണ്ടാം സ്ഥാനത്തായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനക്കാരണ്.

We use cookies to give you the best possible experience. Learn more