| Tuesday, 18th August 2015, 12:28 pm

'ബീഹാറില്‍ ദളിതരെ കൂട്ടക്കുരുതി നടത്തി: രണ്‍വീര്‍ സേനയുടെ കുറ്റസമ്മതം വെളിപ്പെടുത്തി കോബ്രപോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1994-2000 കാലഘട്ടത്തില്‍ മധ്യ ബീഹാറില്‍ നൂറുകണക്കിന് ദളിതരെ കൊന്നൊടുക്കുന്നതിന് രണ്‍വീര്‍സേനയ്ക്ക് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ മുരളി, മനോഹര്‍ ജോഷി, സുശീല്‍ സിങ് മോദി എന്നിവരുടെ ശക്തമായ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്‍വെസ്റ്റിഗേറ്റീവ് ന്യൂസ് പോര്‍ട്ടലായ കോബ്ര പോസ്റ്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ കൂട്ടക്കൊലയില്‍ പങ്കാളികളായ ആറ് രണ്‍വീര്‍സേന അംഗങ്ങളുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും കോബ്രാപോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സേനയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനെന്ന വ്യാജേനയാണ് കോബ്രപോസ്റ്റ് പ്രവര്‍ത്തകര്‍ ഇവരെ സമീപിച്ചത്.  കോബ്രപോസ്റ്റ്  അസേസിയേറ്റ് എഡിറ്റര്‍ കെ ആഷിഷിന്റെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ട് നിന്ന ഈ അന്വേഷണം നടത്തിയത്.

സാര്‍ത്വ (1995). ബതാനി തോള (1996), ലക്ഷ്മണ്‍പൂര്‍ ബാതെ (1997), ഇക്‌വാരി (1997), ശങ്കര്‍ ബിഗ(1999) മിയാപൂര്‍ (2000) എന്നീ ഗ്രാമങ്ങളില്‍ നടന്ന കൂട്ടക്കൊലകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പുറത്ത്‌വന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിടുന്നതിലും നടപ്പാക്കുന്നതിലുമുള്ള തങ്ങളുടെ പങ്കിനെ കുറിച്ചും ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച പിന്തുണയെ കുറിച്ചു സേനാ നേതാക്കള്‍ ഇവരോട് വെളിപ്പെടുത്തി. അവധിക്ക് വന്ന സൈനികരാണ് ആക്രമണം നടത്താന്‍ പരിശീലിപ്പിച്ചുവെന്ന വൈളിപ്പടുത്തലും സേനാംഗങ്ങള്‍ നടത്തുന്നുണ്ട്.

ഓപറേഷന്‍ ബ്ലാക്ക് റെയിന്‍ എന്നായിരുന്നു ഈ അന്വേഷണത്തിന്റെ രഹസ്യനാമം. ചന്ദ്‌കേശ്വര്‍, പ്രമേദ് സിങ്, ഭോല സിങ്, അരവിന്ദ് കുമാര്‍സിങ്, സിദ്ദ്‌നാഥ് സിങ്, രവീന്ദ്ര ചൗദരി തുടങ്ങിയ രണ്‍വീര്‍ സേന നേതാക്കളാണ് ക്യാമറയില്‍ കുടുങ്ങിയത്. 144 ഒളം ദളിതര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തങ്ങളുടെ പങ്ക് ഇവര്‍ സമ്മതിക്കുന്നു. ഒരു ദിവസം അമ്പത് ഗ്രാമങ്ങളില്‍ അമ്പത് കൊലപാതകങ്ങള്‍ നടത്തുന്നത് വരെയുള്ള പ്രാവര്‍ത്തികമാകാതിരുന്ന പദ്ധതികളും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.

ഈ കൂട്ട കൊലപാതകികള്‍ അവര്‍ എങ്ങനെയാണ് കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും അവ നടപ്പിലാക്കിയതെന്നും മാത്രമല്ല വെളിപ്പെടുത്തുന്നത്. അവരെ ആരാണ് പരിശീലിപ്പിച്ചതെന്നും, അവര്‍ക്ക് ആര് ആയുധങ്ങള്‍ നല്‍കിയെന്നും, ആര് സാമ്പത്തിക സഹായം നല്‍കിയെന്നും ആരൊക്കെ രാഷ്ട്രീയ പിന്തുണ നല്‍കിയെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് കോബ്ര പോസ്റ്റ് എഡിറ്റര്‍ അനിരുദ്ധ ബാഹല്‍ പറയുന്നു.

കോബ്ര പോസ്റ്റ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങള്‍ താഴെ

Latest Stories

We use cookies to give you the best possible experience. Learn more