| Thursday, 27th August 2026, 2:29 pm

ലോക ചരിത്രം തിരുത്തി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍; ബട്‌ലറിനെ വെട്ടി പൊള്ളാര്‍ഡ് തൂക്കിയത് ഇതിഹാസ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാന്‍ഗോ നൈറ്റ് റൈഡ്‌ഴ്‌സിനെതിരെ സെന്റ് ലൂസിയ കിങ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ലൂസിയ കിങ്‌സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ലൂസിയ നേടിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് നേടിയത്.

മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കെയ്‌റോണ്‍ പൊള്ളാര്‍ഡായിരുന്നു. 26 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും ആറ് ഫോറുമാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പൊള്ളാര്‍ഡിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് പൊള്ളാര്‍ഡ് ഒന്നാമനായത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലറിനെ വെട്ടിയാണ് പൊള്ളാര്‍ഡ് റെക്കോഡില്‍ ഒന്നാമനായത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ് എന്ന ക്രമത്തില്‍

കെയ്‌റോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 666 – 14921

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 495 – 14890

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 455 – 14562

എ.ഡി ഹേല്‍സ് (ഇംഗ്ലണ്ട്) – 526 – 14489

അഡിലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, കേപ് കോബ്രാസ്, ധാക്ക ഡൈനാമൈറ്റ്‌സ്, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്, കറാച്ചി കിങ്‌സ്, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗേഡ്‌സ്, എം.ഐ കേപ് ടൗണ്‍, എം.ഐ എമിറേറ്റ്‌സ്, എം.ഐ ന്യൂയോര്‍ക്ക്, മുല്‍ത്താന്‍ സുല്‍ത്താന്‍സ്, മുംബൈ ഇന്ത്യന്‍സ്, പെഷാവര്‍ സല്‍മി, സോമര്‍സെറ്റ്, സൗത്ത് ഓസ്‌ട്രേലിയ, സതേണ്‍ ബ്രേവ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സറേ, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഫോര്‍മാറ്റില്‍ പൊള്ളാര്‍ഡ് കളത്തിലിറങ്ങിയത്.

അതേസമയം മത്സരത്തില്‍ പൊള്ളാര്‍ഡിന് പുറമെ കോളിന്‍ മര്‍നോ 35 പന്തില്‍ 48 റണ്‍സാണ് നേടിയത്. നരെയ്ന്‍ 14 പന്തില്‍ 25റണ്‍സിനും കൂടാരം കയറി.

അതേസമയം നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഉസ്മാന്‍ താരിഖ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു. ജോണ്‍ കാംബെല്ലിനെ പുറത്താക്കിയാണ് നരെയ്ന്‍ വിക്കറ്റ് നേടിയത്. ഇതോടെ ഒരു മിന്നും മൈല്‍സ്റ്റോണിലെത്താനും താരത്തിന് സാധിച്ചിരുന്നു. ടി-20യില്‍ 650 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് നരെയ്‌ന് സാധിച്ചത്.

മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരം ടിം സീഫേര്‍ട്ടിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് ലൂസിയ വിജയം സ്വന്തമാക്കിയത്. 61 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 105* റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് ചെയ്തത്. താരത്തിന് പുറമെ ചരിത് അസലങ്ക (33) ജോണ്‍ കാംബല്‍ (27), കാമില്‍ പൂരന്‍ (25) എന്നിവരും സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

Content Highlight: Kieron Pollard becomes the highest run-scorer in the history of the T20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more