| Thursday, 12th February 2026, 10:29 pm

നിഷേധിച്ചത് ജനപ്രതിനിധിയുടെ നിവേദനമെങ്കില്‍ അത് ധിക്കാരം; പിണറായിയോട് കേരളം 'മാറി നില്‍ക്കെന്ന്' പറയും: പി.കെ. നവാസ്

അനിത സി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത് സെല്‍ഫിയെടുക്കാനല്ല നിവേദനം നല്‍കാനാണെന്ന് പറഞ്ഞ അമ്പൂരിയിലെ ജില്ലാ പഞ്ചായത്തംഗം ആതിര ഗ്രേസിന്റെ വിശദീകരണത്തോട് പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ്.

വേദിയിലിരിക്കെ ഒരു നിവേദനം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പി.കെ. നവാസ് ചോദിച്ചു.

ഒരു പ്രദേശത്തെ ജനങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു ജനപ്രതിനിധിയുടെ നിവേദനത്തിന് മുമ്പില്‍ മുഖ്യമന്ത്രി പറഞ്ഞ ‘മാറി നില്‍ക്ക്’ എന്നത് ധിക്കാരത്തിന്റേതാണ്. ധിക്കാരത്തിന്റെ അധികാര ആള്‍രൂപമായി മാറിയ പിണറായിയോട് കേരളം ‘മാറി നില്‍ക്കെന്ന്’ പറയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ആതിര ഗ്രേസിന്റെ വിശദീകരണം ഗുരുതരമായ സാഹചര്യമാണ് ബോധ്യപ്പെടുത്തുന്നത്. ഒരു ജന പ്രതിനിധിയോട് ഈ വിധമാണ് പ്രതികരണമെങ്കില്‍ സാധാരണക്കാരോടുള്ള സമീപനം ഊഹിക്കാവുന്നതാണെന്നും പി.കെ. നവാസ് വിമര്‍ശിച്ചു.

നേരത്തെ അമ്പൂരി കുമ്പിച്ചല്‍ കടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനരികിലേക്ക് മൊബൈല്‍ ഫോണുയര്‍ത്തി പിടിച്ച് എത്തിയ ആതിരയെ മാറ്റി നിര്‍ത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. സെല്‍ഫി എടുക്കാനായി എത്തിയ പഞ്ചായത്തംഗത്തെ മുഖ്യമന്ത്രി ഗൗനിക്കാതെ അപമാനിച്ചെന്ന തലക്കെട്ടോടെയിയിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.

എന്നാല്‍ സംഭവം വിവാദമായതോടെ ആതിര ഗ്രേസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് നിവേദനം സമര്‍പ്പിക്കാനായിരുന്നെന്നും സെല്‍ഫി എടുക്കാനല്ലെന്നുമായിരുന്നു വിശദീകരണം. മൊബൈലിലെ നിവേദനം കാണിച്ചുകൊടുക്കാനാണ് ശ്രമിച്ചത്. തിരക്കുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തോട് സംസാരിക്കാനായില്ല.

മുമ്പ് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്. ഇനിയും നിവേദനവുമായി ബന്ധപ്പൈട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ആതിര വിശദീകരിച്ചിരുന്നു. അതേസമയം, ആതിരയെ വൈകാതെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.കെ. നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സെല്‍ഫിയല്ല, നിവേദനമാണ് എങ്കില്‍ വിഷയം കൂടുതല്‍ ഗൗരവമാണ്.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ കൂടെ സെല്‍ഫി എടുക്കാന്‍ എന്ന രീതിയില്‍ വന്ന ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസിന്റെ വിശദീകരണം വന്നിരിക്കുകയാണ്. ഞാന്‍ ഒരു നിവേദനം നല്‍കാനാണ് മുഖ്യമന്ത്രിയെ സമീപിച്ചത് സെല്‍ഫിയെടുക്കാനല്ല എന്നാണ് ആ ജനപ്രതിനിധിയുടെ വിശദീകരണം.

എന്നാല്‍ വേദിയിലിരിക്കെ ഒരു നിവേദനം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. സെല്‍ഫി എടുക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സൗകര്യമാണ്, എന്നാല്‍ വേദിയില്‍ ഉണ്ടായിരിക്കെ ഒരു ജനപ്രതിനിധിക്ക് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ ജനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ശ്രീ പിണറായി വിജയന്റെ ശരീര ഭാഷ മലയാളിക്ക് ആവശ്യമില്ല.

മുഖ്യമന്ത്രി ഫോണില്‍ വിളിക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നാണ് ജില്ലാ പഞ്ചായത്ത് അംഗം ഇന്ന് പറഞ്ഞത്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് മാപ്പ് പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

സെല്‍ഫി എടുക്കാനായിരുന്നു എന്നാണ് ആതിര ഗ്രേസിന്റെ വിശദീകരണം എങ്കില്‍, അത് മുഖ്യമന്ത്രിയുടെ സൗകര്യം കൂടെ പരിഗണിക്കാം എന്ന് വേണമെങ്കില്‍ പറയാം. തീര്‍ത്തും വ്യക്തിപരം.
എന്നാല്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു ജന പ്രതിനിധിയുടെ നിവേദനത്തിന് മുന്‍പില്‍ മുഖ്യമന്ത്രി പറഞ്ഞ ‘മാറി നില്‍ക്ക്’ എന്നത് ധിക്കാരത്തിന്റേതാണ്.
ധിക്കാരത്തിന്റെ അധികാര ആള്‍രൂപമായി മാറിയ പിണറായിയോട് കേരളം ‘മാറി നില്‍ക്കെന്ന്’ പറയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആതിര ഗ്രേസിന്റെ വിശദീകരണം ഗുരുതരമായ സാഹചര്യമാണ് ബോധ്യപ്പെടുത്തുന്നത്. ഒരു ജന പ്രതിനിധിയോട് ഈ വിധമാണ് പ്രതികരണമെങ്കില്‍ സാധാരണക്കാരോടുള്ള സമീപനം ഊഹിക്കാവുന്നതാണ്.

Content Highlight: Kerala will tell Pinarayi to ‘stand aside’: PK Navaz

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more