| Saturday, 15th August 2026, 9:53 pm

അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നതെന്ന് കേരള വി.സി; ആർ.എസ്.എസിന്റെ 'ഓസി' എന്ന് മറുപടി

റെന്വര്‍ പി

തിരുവനന്തപുരം: വന്ദേ മാതരത്തെക്കുറിച്ച് വിവാദ പരാമർശവുമായി കേരള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മോഹനന്റെ വിവാദ പരാമർശം.

ഭാരതം അമ്മ ആയതിനാലാണ് വന്ദേ മാതരം എന്ന് പറയുന്നതെന്നും സ്വന്തം അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും കേരള വി.സി പറഞ്ഞു. ഈ നാട് മാറുന്നതിനൊപ്പം കാലക്രമേണ അവരും മാറുമെന്നും മോഹനൻ പറഞ്ഞു.

‘ഭാരതം അമ്മയായതിനാലാണ് നാം വന്ദേമാതരം എന്ന് പാടുന്നത്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവ്. അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ട്. പ്രത്യേകിച്ച് ഗൃഹനാഥയ്ക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്,’ എന്ന് മോഹനൻ പറയുന്നു.

‘ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയ്ക്കാണ് എല്ലാ കാലത്തും ഏറ്റവും പ്രധാന്യം. അതുകൊണ്ടാണ് ഭാരതാംബ എന്നും വന്ദേമാതരം എന്നും നമ്മൾ പറയുന്നത്. അമ്മ എന്താണെന്നും ആരാണെന്നും തിരിച്ചറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് പറയും,’ കേരള വി.സി പറയുന്നു.

സർവകലാശാലാ തലപ്പത്തിരിക്കുന്ന വി.സി ഇത്തരത്തിലൊരു പരാമർശം നടത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങളും ഉയരുന്നുണ്ട്.

ബ്രിട്ടന്റെ ഷൂ നക്കിയവരേയും മാപ്പെഴുതി മാസവരി വാങ്ങി വർഗ്ഗീയത വിളമ്പിയവരേയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ആ ഊർജ്ജം മുഴുവൻ വർഗ്ഗീയ ലഹളക്കായി ഉപയോഗിക്കണമെന്ന് പറഞ്ഞവരേയും അച്ഛൻമാരായി കാണുന്നവർ പലതും പറയുമെന്ന് കേരള വി.സിയുടെ പരാമർശത്തെക്കുറിച്ച് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ അഭിപ്രായപ്പെട്ടു. ഭാരതാമ്മയെ ബ്രിട്ടന് ഒറ്റിയവരെ വീരന്മാരായ അച്ഛന്മാരായി ആരാധിക്കുന്നവരിൽ നിന്ന് ഇനിയും പലതും കേൾക്കും… സംഘികൾ നിറം വ്യക്തമാക്കുന്നതാണെന്നും ജിന്റോ ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അടിമത്തം പണ്ടേ സംഘികളുടെ ജനറ്റിക് ഡിസോർഡർ ആണല്ലോ. ആയകാലം വിധേയപ്പെട്ട് കിട്ടുന്നത് വാങ്ങി ആമാശയം വീർപ്പിക്കുന്നത് ഇവരുടെ പാരമ്പര്യ രീതിയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ആർ.എസ്.എസിന്റെ ‘ഓസി’ ആയി മാറിയാൽ പിന്നെ വി.സി ആയാലും അമ്മയെ ഒറ്റിയ അച്ഛന്മാരെ പുകഴ്ത്തും… ചരിത്ര ബോധത്തിന്റെ കുന്നുമേൽ നിന്ന് ചാണകക്കുഴിയിലേക്ക് മുങ്ങാംകുഴിയിട്ട് നീന്തി തുടിക്കുന്ന സംഘിയെ കാണാം ഇവിടെയെന്നും ജിന്റോ ജോൺ അഭിപ്രായപ്പെട്ടു.

മുമ്പും മോഹനന്‍ കുന്നുമ്മല്‍ സംഘപരിപാടികള്‍ പരിപാടികൾ പങ്കെടുക്കുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. ഈ വർഷം 13ന് ‘സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന ഒരു പരിപാടിയിലും ജൂലൈ 27ന് കൊച്ചിയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലും കേരള വി.സി പങ്കെടുത്തിരുന്നു.

മോഹനൻ അടക്കം നാല് വി.സിമാർ ജൂലൈ 27ലെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അടക്കം പങ്കെടുത്ത പരിപാടിയായിരുന്നു അത്.

Content Highlight: Kerala VC Mohannan Kunnummal at RSS Evend- Controversial Remark on Vandemataram

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more