| Wednesday, 12th November 2025, 7:01 am

ജാതി അധിക്ഷേപം: അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് കേസ്; പൊലീസിനെതിരെ സി.എന്‍ വിജയകുമാരി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍ വിജയകുമാരി.

താന്‍ അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചെന്നും അതിന്റെ പേരിലാണ് പൊലീസ് കേസെടുത്തതെന്നും വിജയകുമാരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് വിജയകുമാരി ഹൈക്കോടതിക്കും സര്‍വകലാശാലയ്ക്കും വിശദീകരണം നല്‍കി. അതേസമയം, വിഷയത്തില്‍ ഹൈക്കോടതി സര്‍വകലാശാലയോടും ഗവര്‍ണറോടും വിശദീകരണം തേടി.

അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍ വെച്ചടക്കം പലതവണ സംസ്‌കൃതം മേധാവി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് കാണിച്ച് വിപിന്‍ വിജയന്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് രംഗത്തെത്തിയത്.

സോഷ്യല്‍മീഡിയയിലൂടെ ആക്ഷേപം ഉന്നയിച്ച വിപിന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിജയകുമാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞ് പലതവണ തന്നെ അധിക്ഷേപിച്ചു. എം.എയും എം.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള തന്നെ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളെന്ന് ആക്ഷേപിച്ച് റിപ്പോര്‍ട്ട് നല്‍കി.

തന്റെ പ്രബന്ധം റദ്ദാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നുമാണ് വിപിന്‍ വിജയന്റെ പരാതിയില്‍ പറയുന്നത്.

സംഭവത്തെ അപലപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തിയിരുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ എസ്.എഫ്.ഐ പ്രതിഷേധം നടത്തി. വിജയകുമാരിക്കെതിരെ നടപടിയെടുക്കണമെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Content Highlight: Caste abuse: CN Vijayakumari files explanation High Court

We use cookies to give you the best possible experience. Learn more