| Saturday, 2nd May 2026, 11:24 am

വില കൂട്ടിയാല്‍ ആളുകള്‍ ഉണ്ടാകില്ല, കൂട്ടാതെ മുന്നോട്ടുപോകാനുമാകില്ല; ഗ്യാസ് വില വര്‍ധവില്‍ പ്രതിസന്ധിയിലായി ഹോട്ടലുടമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ ഹോട്ടലുടമകള്‍. വിലവര്‍ധനവ് ഹോട്ടലുടമകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അന്യായ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് ആറാം തിയതി കേരളത്തിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് സമരം നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു.

അന്നേ ദിവസം കൊച്ചിയിലെ ഐ.ഒ.സി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു

ഒരു സിലിണ്ടറിന് ഒറ്റയടിക്ക് ഏകദേശം 1000 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍, ഒരു ശരാശരി ഹോട്ടലിന് പ്രതിദിനം 2000 മുതല്‍ 3000 രൂപ വരെയാണ് അധിക ബാധ്യത ഉണ്ടാകുക. കൂടാതെ, കൊമേഴ്സ്യല്‍ സിലിണ്ടറിന് ഈടാക്കുന്ന 18% ജി.എസ്.ടി വഴി സര്‍ക്കാരിന് 500 രൂപയിലധികം നികുതി മാത്രമായി ലഭിക്കുന്നുണ്ടെന്നും ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നു

നിലവിലെ സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നത്.

‘വലിയൊരു ഇരുട്ടടിയാണ് ഇത്. അന്യായമായി 1000 രൂപയൊക്കെ ഒരു ദിവസം ഒരു ഒരു കുറ്റി ഗ്യാസിന് വര്‍ധിപ്പിക്കുമ്പോള്‍ അത് താങ്ങാന്‍ ഞങ്ങളെപ്പോലുള്ള ചെറുകിട ഹോട്ടലുകള്‍ക്ക് ആകില്ല. സാധാരണ ഒരു ഹോട്ടലുകാര്‍ക്ക് പോലും 2000 3000 രൂപയുടെ അധിക ചെലവാണ് ഉണ്ടാക്കുന്നത് ,’ ഹോട്ടലുടമകള്‍ പറയുന്നു.

നിലവില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഹോട്ടലുകളില്‍ ജോലിയ്ക്ക് തന്നെ ആളുകളില്ലാത്ത സാഹചര്യത്തിലാണ് സിലണ്ടറിന് കൂടി വിലവര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഇരുട്ടടിയെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.

‘ഈ രീതിയില്‍ ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് പോലും ബുദ്ധിമുട്ടുണ്ട്. ഈ അവസ്ഥയില്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് ഇനി മുന്നിലുള്ള വഴി,’ വിവിധ ഹോട്ടലുടമകള്‍ പറഞ്ഞു.

എന്നാല്‍ വിലവര്‍ധനവ് എത്രത്തോളം സാധ്യമാകും എന്നതാണ് ഹോട്ടല്‍ ഉടമകള്‍ നേരിടുന്ന ഒരു പ്രതിസന്ധി. വില കൂട്ടിയാല്‍ ആളുകള്‍ ഹോട്ടലുകളിലേക്ക് വരുന്നത് കുറയുമെന്നും ഇവര്‍ പറയുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 50% മുതല്‍ 60% വരെ വില വര്‍ധിപ്പിക്കേണ്ടി വരും, ഇത് കച്ചവടത്തെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കും.

സാധാരണക്കാരായ തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥലങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ എന്നിവരെല്ലാം ഹോട്ടല്‍ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് വിലവര്‍ധനവ് മൂലം ഭക്ഷണവില കൂടിയാല്‍ അത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കും.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത്തരത്തില്‍ ഇന്ധന, ഗ്യാസ് വില വര്‍ധിപ്പിക്കുന്നത് പതിവാണെന്നും ഇത് സാധാരണക്കാരന്റെ ജീവിതത്തെ ദുസ്സഹമാക്കുകയാണെന്നും ആളുകള്‍ പറയുന്നു.

Content Highlight: Kerala Hotel owners in crisis over gas price hike

We use cookies to give you the best possible experience. Learn more