തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി.
കേരളത്തിന്റെ വിശാല രാഷ്ട്രീയ ഭൂമികയില്‍ തന്റെ ജീവിതവും പ്രവര്‍ത്തനവും കൊണ്ട് ധീരമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് അദ്ദേഹം പറഞ്ഞു.
സമരവും ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ട് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ജീവിതമായിരുന്നെന്നും ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്ക് വേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു വി.എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശങ്ങളുടെ സ്ത്രീവിമോചനത്തിന്റെ പൗരാവകാശ സമരങ്ങളുടെ ചരിത്രത്തില്‍ ധീരമായ ഭാഷയില്‍ സംസാരിക്കാന്‍ കേരളം പിറവി കൊടുത്ത കരുത്തുറ്റ നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദശത്തില്‍ അദ്ദേഹം അറിയിച്ചു.
വി.എസ്സിൻ്റെ നിര്യാണത്തിൽ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ അനുശോചനം അറിയിച്ചു. എ.കെ.ജി സെൻ്ററിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (22-07-25) രാവിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം വെക്കും. അവിടെ വെച്ച് ഔദ്യോഗികമായ യാത്രയയപ്പ് നല്‍കും.
എല്ലാവരേയും പൊതുദര്‍ശനത്തില്‍ അനുവദിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷം മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് അനുവദിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിക്കും.
Content Highlight: Kerala has lost a strong leader who gave birth to a bold language says Maudany