| Saturday, 5th July 2025, 1:02 pm

സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 36.01 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖലാ ധനകാര്യസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി). കെ.എഫ്.സിയുടെ ഓഹരിയുടമകളുടെ 72 വാര്‍ഷിക പൊതുയോഗത്തിലാണ് ലാഭവിഹിതം തീരുമാനിച്ചത്.

ഓഹരിയുടമകള്‍ക്ക് അഞ്ച് ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കെ.എഫ്.സിയുടെ 99.14 ശതമാനം ഓഹരിയും സംസ്ഥാനസര്‍ക്കാരിന്റേതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ (LIC) , സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) എന്നിവരാണ് മറ്റ് ഓഹരിയുടമകള്‍.

2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനം രേഖപ്പെടുത്തിയത് കോര്‍പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് കെ.എഫ്.സി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണ്. തൊട്ട് മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷികലാഭത്തില്‍ നിന്നും 32.56% വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്.

കോര്‍പറേഷന്റെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്തം ആസ്തി (Net worth) 1328.83 കോടി രൂപയായി വര്‍ധിച്ചത് കോര്‍പറേഷന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. 202425 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വര്‍ധിക്കാന്‍ സഹായകമായി.

കൂടാതെ, മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും കെ.എഫ്.സി പറഞ്ഞു.

ഈ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍, എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി 4002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് ശതമാനം മുതലുള്ള പലിശനിരക്കില്‍ വായ്പകള്‍ നല്‍കുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് തീര്‍ച്ചയായും സന്തോഷകരമായ കാര്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ ഇതുവരെയുള്ള സര്‍ക്കാര്‍ മൂലധനം 920 കോടി രൂപയാണ്. അതില്‍ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഇത്തരത്തില്‍ സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പ നല്‍കുവാനും അതേസമയം തന്നെ ലാഭവിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന ചെയ്യാനും കെ.എഫ്.സിയുടെ കഴിയുന്നു എന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതി കൂടിയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ കോര്‍പറേഷന് സാധിച്ചതെന്ന് കെ.എഫ്.സി എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് പറഞ്ഞു.

കെ.എഫ്.സിയുടെ ശക്തമായ സാമ്പത്തിക പ്രകടനം, പ്രത്യേകിച്ച് ഒരു ശതമാനത്തില്‍ താഴെയുള്ള ഏറ്റവും കുറഞ്ഞ അറ്റ നിഷ്‌ക്രിയ ആസ്തി, കോര്‍പറേഷന്റെ വിവേകപൂര്‍ണമായ വായ്പാനടപടികളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kerala Financial Corporation announces dividend of Rs 36 crore to the government

We use cookies to give you the best possible experience. Learn more