| Thursday, 4th October 2018, 9:27 am

കേരളത്തിന്റെ പുനര്‍ നിര്‍മാണം; മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനത്തിന്; 18ന് അബുദാബി, 19ന് ദുബായി, 20ന് ഷാര്‍ജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ സന്ദര്‍ശിക്കും. ഒക്ടോബര്‍ 17ന് ബുധനാഴ്ച അബുബിദായിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 18 ന് വൈകിട്ട് എട്ടിന് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററിലാണ് പൊതുജന സംഭര്‍ക്ക് പരിപാടി ഒരുക്കിയിട്ടുള്ളത്.

ഈ മാസം 18 മുതല്‍ 20 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. 18ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. സിറാജ് ഡോട്ട് കോമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.


Read Also :ത്രിപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം


യു.എ.ഇ വാരാന്ത്യ അവധികള്‍ കണക്കിലെടുത്താണ് യാത്രയും പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. യു.എ.ഇ യിലെ നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്.

19 ന് രാത്രി എട്ടിന് ദുബൈയില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയുടെ സ്ഥലം നിശ്ചയിട്ടില്ല. ഷാര്‍ജയിലെ പൊതു പരിപാടി എക്സ്പോ സെന്ററില്‍ 20 ന് രാത്രി എട്ടിനാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിന് ദുബൈയില്‍ നടക്കുന്ന നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയുടെ പൂര്‍ണ ചിത്രം പുറത്ത് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായമുണ്ടെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.

യു.എ.ഇ കിരീടാവകാശി നെഹിയാന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തിന് 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതു നിഷേധിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more