| Wednesday, 28th November 2012, 3:33 pm

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് കേരളത്തിലെ കത്തോലിക്കാ സമൂഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കത്തോലിക്ക സഭ ഗര്‍ഭഛിദ്രത്തേയും ജനനനിയന്ത്രണത്തേയും എതിര്‍ക്കുമ്പോള്‍  വേറിട്ട ശബ്ദമാവുകായാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തുമത വിശ്വാസികളുള്ള കേരളത്തിലെ കത്തോലിക്ക സമൂഹം.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയിലെത്തിയതും ഭരണഘടനയിലെ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നതിലും സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന നിര്‍ണായക ശക്തിയായതിനും പിന്നില്‍ ജനനനിരക്ക് നിയന്ത്രിച്ചതും കുടുംബാസൂത്രണത്തിന് പ്രാധാന്യം
നല്‍കിയതിന്റെ ഫലമായാണെന്നാണ് കേരളത്തിലെ കത്തോലിക്കാ സമൂഹം പറയുന്നത്.[]

ക്രിസ്ത്യന്‍ സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന അണുകുടുംബ വ്യവസ്ഥയാണ് അവരുടെ വിദ്യാഭ്യാസവും അല്ലാത്തതുമായ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കുന്നു. കുടുംബാസൂത്രണം കാര്യക്ഷമമായി നടത്തിയിതിനാലാണ് കേരളസമൂഹത്തിന്റെ മുന്‍പന്തിയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എത്താന്‍ സാധിച്ചത്.

മികച്ച വിദ്യാഭ്യാസത്തിലൂടെയും ഉന്നതജോലിയിലൂടെയും കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ മറ്റ് സമുദായങ്ങളിലെ സ്ത്രീകളേക്കാളും മുന്‍പന്തിയില്‍ എത്തി. സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം മറ്റ് സമുദായങ്ങളേക്കാള്‍ മുന്നിലെത്താന്‍ കാരണം അവരുടെ കുടുംബാസൂത്രണനയമാണെന്നും കത്തോലിക്കാ സമൂഹം പറയുന്നു.

മുന്‍ ഐ.എ.എസ് ഓഫീസറും എം.എല്‍.എയും കത്തോലിക്കാ വിശ്വാസിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വാക്കുകളിലൂടെ,

സര്‍ക്കാരിന്റെ കുടുംബാസൂത്രണനയം കൃത്യമായി പിന്തുടര്‍ന്നത് കേരളത്തിലെ കത്തോലിക്ക സമൂഹത്തിന് ഏറെ ഗുണകരമായിട്ടുണ്ട്. കേരളത്തിലെ മറ്റ് മതവിഭാഗങ്ങളേക്കാള്‍ വികാസം പ്രാപിക്കാന്‍ ഇത്തരത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നതിലൂടെ ക്രിസ്ത്യന്‍ സമൂഹത്തിന് സാധ്യമായി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കാ വിശ്വാസികളുള്ള കോട്ടയം ജില്ലയിലാണ് കുടുംബാസൂത്രണം ഏറ്റവും വിജയകരമായി നടന്നതെന്നും അദ്ദേഹം പറയുന്നു. താന്‍ നാല് വര്‍ഷത്തോളം കോട്ടയം ജില്ലാ കലക്ടറായിരുന്ന സമയത്ത് കുടുംബാസൂത്രണ പദ്ധതിക്ക് ഏറ്റവും പിന്തുണ ലഭിച്ചതും കത്തോലിക്കാ സമൂഹത്തില്‍ നിന്നായിരുന്നെന്നും കണ്ണന്താനം വ്യക്തമാക്കുന്നു.

ജനന നിയന്ത്രണത്തെ നഖശിഖാന്തം എതിര്‍ക്കുന്ന വത്തിക്കാനില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഉദാരമായ സമീപനമാണ് ഈ വിഷയത്തില്‍ കേരളത്തിലെ കത്തോലിക്ക സമൂഹം പൊതുവായി സ്വീകരിച്ചത്. എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കേരളത്തിലെ വിശ്വാസികള്‍ പോപ്പിനെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ കൂടുതല്‍ സമര്‍ത്ഥമായി കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പോപ്പ് പറയുമ്പോള്‍ കത്തോലിക്കക്കാര്‍ സ്വന്തം രീതിയില്‍ അത് പ്രാവര്‍ത്തികമാക്കുന്നു. കുടുംബാസൂത്രണത്തിലൂടെയേ മികച്ച സാമ്പത്തിക-സാമൂഹികാവസ്ഥ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മനസിലാക്കുകയും ഇത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നു.

കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണെന്നാണ് ആരോഗ്യ സംരക്ഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ജോലിക്കാരായ വിവാഹിതകളിലാണ് ഇത്തരത്തില്‍ ഗര്‍ഭഛിദ്രം കൂടുതലായി കണ്ടുവരുന്നത്. പ്രസവത്തിന്റെ ഇടവേളകളും ജോലിയുമാണ് ഗര്‍ഭഛിദ്രം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

ആരോഗ്യരംഗത്തെ ഒരു വിദഗ്ധ പറയുന്നത്  വിവാഹിതരായ ക്രിസ്ത്യന്‍ യുവതികളിലാണ് ഗര്‍ഭഛിദ്രം കൂടുതലായി കാണുന്നന്നാണ്. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് ശേഷം ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള അമ്മമാര്‍ പ്രസവം നിര്‍ത്താറുണ്ട്. കൂടാതെ മധ്യവര്‍ഗ സ്ത്രീകള്‍ ഗര്‍ഭധാരണം നിര്‍ത്തുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകള്‍ ആവശ്യപ്പെടാറുണ്ടെന്നും  വനിതാ ഡോക്ടര്‍ പറയുന്നു.

ജനന നിയന്ത്രണത്തില്‍ മൃദുസമീപനം സ്വീകരിച്ചിരുന്ന കേരളത്തിലെ കത്തോലിക്കാ സഭയുടെ സമീപനത്തില്‍ ചെറിയൊരു വ്യത്യാസം കാണുന്നത് 1990 മുതലാണ്. രണ്ട് കാരണങ്ങളായിരുന്നു ഇതിന് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് വത്തിക്കാന്റെ തീവ്രമായ ഇടപെടലും മറ്റൊന്ന് ജനസംഖ്യാപരവും.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ സമൃദ്ധിയും സാമൂഹിക പ്രാധാന്യവും ഉയരുന്ന സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നുവെന്ന് സഭ നിരീക്ഷിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുടെ അനുപാത നിരക്ക് 2.1 എന്ന നിലയിലേക്ക്  ഗണ്യമായി കുറഞ്ഞതായി ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ജനനനിരക്കില്‍ സഭ ഇടപെടാന്‍ തുടങ്ങി. ലോകത്തില്‍ തന്നെ കത്തോലിക്ക സഭയിലേക്ക് ഏറ്റവും കൂടുതല്‍ വൈദികരേയും കന്യാസ്ത്രീകളേയും സംഭാവന ചെയ്തിരുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ നിന്ന് വന്‍ ഇടിവ് വന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം.

കത്തോലിക്കാ രാജ്യമായ അയര്‍ലന്റില്‍ ഇന്ത്യക്കാരിയായ സവിത ഹാലപ്പനവര്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തത് മൂലം മരണപ്പെട്ടതോടെ തങ്ങളുടെ കാലഹരണപ്പെട്ട നിയമത്തെ കുറിച്ച് വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കത്തോലിക്കാ സഭ.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജനനനിരക്ക് ഉയര്‍ത്തുന്നതിനായി സഭ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് സഭ ചെന്നെത്തി. കൂടാതെ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ കുടുംബാസൂത്രണവും ഗര്‍ഭഛിദ്രവും നടത്തുന്നത് ചെയ്യാന്‍ പാടില്ലെന്ന് കെ.സി.ബി.സി നിര്‍ദേശിക്കുകയും ചെയ്തു.

ഗര്‍ഭഛിദ്രത്തിനെതിരായി “പ്രോലൈഫ്” മൂവ്‌മെന്റ് പോലുള്ള ക്യാമ്പെയ്‌നുമായി സഭ മുന്നിട്ടിറങ്ങുകയും ചെയ്തു.

ഗര്‍ഭഛിദ്രത്തെ കുറിച്ച് കേരളത്തിലെ കത്തോലിക്കാ സഭ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ” ഗര്‍ഭസ്ഥ ശിശുവിനെ ബോധപൂര്‍വം നശിപ്പിക്കലാണ് ഗര്‍ഭഛിദ്രം. ഇത് ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ തന്നെയാണ്. അതേസമയം അമ്മയുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റമാവുകയുമില്ല.” ഇതാണ് കത്തോലിക്ക സഭ ഗര്‍ഭഛിദ്രത്തില്‍ എടുത്തിരിക്കുന്ന സമീപനം.

സത്യദീപം എഡിറ്ററും സീറോ മലബാര്‍ ചര്‍ച്ച് വാക്താവുമായ ഫാ. പോള്‍ തേലക്കാട്ട് പറയുന്നത്, “ഗര്‍ഭഛിദ്രം പാപം തന്നെയാണ്. എന്നാല്‍ അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ അതില്‍ തെറ്റില്ല.”

കത്തോലിക്കാ വിശ്വാസം മുറുകേ പിടിക്കുന്ന ആളുകളായിരുന്നെങ്കില്‍ സവിതയുടെ ജീവന്‍ ഒരുപക്ഷേ രക്ഷപ്പെടുത്തിയേനെ എന്നും അദ്ദേഹം പറയുന്നു. സവിതയുടെ വിഷയത്തില്‍ സഭയ്ക്ക് തെറ്റുപറ്റിയതില്‍ അങ്ങേയറ്റം ഖേദിക്കുന്നതായും ഫാ. തേലക്കാട്ട് പറയുന്നു.

കടപ്പാട്: ദി ഹിന്ദു

അഞ്ചാമത്തെ ക്രിസ്ത്യന്‍ കുട്ടി പിറന്നാല്‍ 10000 രൂപ സമ്മാനം

ക്രിസ്തുമതം വംശനാശ ഭീഷണിയിലോ?

Latest Stories

We use cookies to give you the best possible experience. Learn more