| Sunday, 30th September 2018, 9:08 am

ആയുഷ്മാന്‍ ഭാരത് കൊണ്ട് ഒരാളെ ചികിത്സിക്കാന്‍ പോലും പറ്റില്ല, പദ്ധതി മോദിയുടെ പ്രശസ്തി കൂട്ടാനുള്ള ബി.ജെ.പിയുടെ നാടകമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ ദല്‍ഹിയുടെ വികസനത്തിന് തടസം നില്‍ക്കുകയാണെന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പദ്ധതികൊണ്ട് ഒരാളെപ്പോലും ചികിത്സിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെ മറ്റു പദ്ധതികള്‍ പോലെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

“അമിത് ഷാ ജീ, അയുഷ്മാന്‍ ഭാരത് നിങ്ങളുടെ മറ്റു പദ്ധതികളെ പോലെ തന്നെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. ഞാനത് മുഴുവന്‍ വായിച്ചു. പദ്ധതി കൊണ്ട് ഒരാള്‍ക്കെങ്കിലും ചികിത്സ കൊടുക്കാന്‍ കഴിയുമോയെന്ന് നിങ്ങളെനിക്ക് പറഞ്ഞു തരണം. സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴില്‍ എത്ര റോഡുകളാണ് വൃത്തിയാക്കപ്പെട്ടിട്ടുള്ളത് ? എത്രപേര്‍ക്കാണ് കള്ളപ്പണം പിടിച്ചെടുത്ത് കൊടുത്തത്?  ഇങ്ങനെ എത്ര കാലം രാജ്യത്തെ ജനങ്ങളെ പറ്റിച്ച് കഴിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.” കെജ്‌രിവാള്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തെ ആപ് സര്‍ക്കാരിന്റെയും ബി.ജെ.പിയുടെ കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് തുറന്ന സംവാദത്തിന് അമിത് ഷായെ വെല്ലുവിളിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹി രാംലീല മൈതാനിയിലേക്കാണ് ബി.ജെ.പി അദ്ധ്യക്ഷനെ കെജ്‌രിവാള്‍ വെല്ലുവിളിച്ചത്.

“ദല്‍ഹിയില്‍ തങ്ങള്‍ ഒന്നും ചെയ്തില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. അതെ, വിജയ് മല്ല്യയെയും നീരവ് മോദിയെയും രാജ്യം വിടാന്‍ ഞങ്ങള്‍ സഹായിച്ചിട്ടില്ല, റാഫേല്‍ കരാറില്‍ ഒപ്പിട്ടതും ഞങ്ങളായിരുന്നില്ല.” കെജ്‌രിവാള്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more