| Friday, 4th September 2026, 6:00 pm

നിര്‍മാതാവല്ലേ അഭിപ്രായം പറഞ്ഞൂടെ എന്ന് ചോദിച്ചപ്പോള്‍ ഇത് നഹാസിന്റെ ചിത്രമാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്: കയാദു ലോഹാര്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ മുഖമായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം ലക്കി ബാസ്‌കര്‍, സീതാരാമം, തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ തെലുങ്കിലും താരം വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം ദുല്‍ഖര്‍ മോളിവുഡില്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇന്നലെ പുറത്തിറങ്ങിയ ഐ ആം ഗെയിം.

ഐ ആം ഗെയിം. Photo: X.com

വമ്പന്‍ സ്‌കെയില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ്. 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോം ടെറിട്ടറിയിലേക്കുള്ള തന്റെ തിരിച്ചുവരവിന് എല്ലാ മുന്നൊരുക്കങ്ങളുമായാണ് ദുല്‍ഖര്‍ എത്തിയത്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ നിര്‍മാതാവ് എന്ന നിലയില്‍ സംവിധായകന്‍ നഹാസിന് ദുല്‍ഖര്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടി കയാദു ലോഹാര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദുല്‍ഖറിനെ കുറിച്ച് കയാദു സംസാരിച്ചത്.

‘ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം ഐ ആം ഗെയിമിന്റെ നിര്‍മാതാവ് കൂടിയാണ്. നിങ്ങള്‍ ഒരു ആക്ടറാവുന്നതിനൊപ്പം പ്രൊഡ്യൂസര്‍ കൂടെ ആവുക എന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ സെറ്റില്‍ ദുല്‍ഖര്‍ വളരെ ചില്‍ ആയിരുന്നു. ചിത്രത്തിന്റെ ക്യാപ്റ്റനാവാനുള്ള സ്‌പേസ് ദുല്‍ഖര്‍ സംവിധായകന് നല്‍കിയിട്ടുണ്ട്. അദ്ദേഹം ഷൂട്ടിങ്ങില്‍ അത്തരത്തില്‍ ഇടപെട്ടിട്ടില്ല.

ഐ ആം ഗെയിം. Photo: X.com

ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒരു സീനിനെ കുറിച്ച് സംശയം വന്നപ്പോള്‍ സംവിധായകന്റെ ഇഷ്ടം പോലെ ചെയ്‌തോളാനാണ് ദുല്‍ഖര്‍ പറഞ്ഞത്. അത് കണ്ടിട്ട് നിങ്ങളല്ലേ പ്രൊഡ്യൂസറെന്നും അഭിപ്രായം പറഞ്ഞൂടെ എന്നും ഞാന്‍ ചോദിച്ചിരുന്നു. അതിന് താന്‍ അങ്ങനെ പറയില്ലെന്നും നഹാസിന് ചിത്രത്തെ കുറിച്ച് വ്യക്തമമായ ധാരണയും ആത്മവിശ്വാസവുമുണ്ടെന്നും അതിനാല്‍ തന്നെ തനിക്ക് നിര്‍മാതാവ് എന്ന ചിന്തയില്ലാതെ പ്രവര്‍ത്തിക്കാം എന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖറിനെ പോലെ അത്രയും വലിയ പൊസിഷനിലുള്ള ആള്‍ക്ക് അത്തരത്തിലൊരു മനോഭാവം ഉള്ളത് എളുപ്പമുള്ള കാര്യമല്ല,’കയാദു പറഞ്ഞു.

Content Highlight: Kayadu Lohar talks about Dulquer Salmaan as producer

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more