| Tuesday, 21st March 2017, 10:08 am

കാസര്‍ഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; മണ്ഡലത്തില്‍ മുസ്‌ലീം ലീഗ് ഹര്‍ത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട് :മദ്രസ അധ്യാപകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധസൂചകമായി കാസര്‍കോട്ട് നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. മുസ്ലിം ലീഗാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയെ ബാധിക്കാത്ത രീതിയിലാകും ഹര്‍ത്താലെന്ന് മസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എല്‍എ മഹ്മൂദ് ഹാജി, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ എ എം കടവത്ത് എന്നിവര്‍ അറിയിച്ചു.

കാസര്‍ഗോഡ് ചൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കുടക് സ്വദേശിയായ റിയാസ്(30) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.

പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്.


Dont Miss മോദിയെപ്പോലെ യോഗിയേയും നമുക്ക് നല്ലപോലെ എതിര്‍ത്തും കുറ്റപ്പെടുത്തിയും ഒരു ഫിഗറാക്കാം; പിന്നെ പ്രധാനമന്ത്രി കസേരയിലിരുത്താം: അഡ്വ. ജയശങ്കര്‍ 


അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായതോടെ ഖത്തീബ് പെട്ടെന്ന് മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്യുകയും നാട്ടുകാര്‍ എത്തിയപ്പോള്‍ റിയാസിനെ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more