തൃശൂര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് സമ്പൂര്‍ണ വിജയം.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണസമിതിയിലെ 13 അംഗങ്ങളും എല്‍.ഡി.എഫിന്റെ നോമിനികളാണ്. രണ്ട് അംഗങ്ങള്‍ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെ സി.പി.ഐ.എമ്മും ബി.ജെ.പിയുമായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്.
പതിനായിരത്തിലേറെ വോട്ടുകളുണ്ടായിരുന്നെങ്കിലും ആകെ പോള്‍ ചെയ്തത് 3033 വോട്ടുകളാണ്. ഇതില്‍ 1733 പാനല്‍ വോട്ടുകളും നേടിയാണ് എല്‍.ഡി.എഫ് വിജയം.
മാടായിക്കോണം സ്‌കൂളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് മൂന്ന് മണിക്കാണ് അവസാനിച്ചത്.
കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കിലുണ്ടായ ക്രമക്കേടിലും പണം തട്ടിപ്പിലും പൊലീസ് കേസെടുത്തതോടെ 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
വിജയത്തില്‍ കരുവന്നൂര്‍ സഹകാരികളോട് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി മനോജ് കുമാര്‍ നന്ദി രേഖപ്പെടുത്തി. വിജയം ഉന്മത്തരാക്കുന്നില്ലെന്നും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുകയാണെന്നും മനോജ് കുമാര്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേട് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോളില്‍ വെക്കാനാണ് വലതുപക്ഷക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlight: Karuvannur Bank Governing Council: CPI(M) panel wins all 13 seats, complete victory