| Sunday, 30th August 2026, 10:03 pm

'സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശം'; വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന് കാന്തപുരം

റെന്വര്‍ പി

കൊച്ചി: സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം.

സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നുവെന്നും കാന്തപുരം അവകാശപ്പെട്ടു. ബുദ്ധിപരമായി ആലോചിച്ചാലും അത് വലിയ സംഗതിയാണെന്നും കാന്തപുരം പറയുന്നു.

‘സ്ത്രീകളെ ഇങ്ങനെ രംഗത്തിറക്കിയാല്‍ അത് വലിയ നാശമാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, അവര്‍ രംഗത്തിറങ്ങാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് വലിയ സംഗതിയാണ്,’ കാന്തപുരം പറഞ്ഞു.

ഇക്കാര്യം പറയാന്‍ തനിക്ക് എന്താണ് അവകാശമെന്ന് ചോദിച്ചാല്‍ തങ്ങള്‍ മതത്തെക്കുറിച്ച് പഠിച്ചവരാണെന്നും അതിനാല്‍ അത് പറയല്‍ നിര്‍ ബന്ധമാണെന്നും കാന്തപുരം പറയുന്നു. ആരെങ്കിലും എന്തെങ്കിലും അതിനെതിരെ പറഞ്ഞാല്‍ തങ്ങള്‍ പേടിച്ച് ഓടില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

‘ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന വന്ന് കാന്തപുരത്തിന് എന്താണ് അവകാശം എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ മതത്തെക്കുറിച്ച് പഠിച്ചവരാണ്. അതിനാല്‍ അത് പറയല്‍ നിര്‍ബന്ധമാണ്. ഏതെങ്കിലും ഒരാള്‍ അവിടുന്നും ഇവിടുന്നും എന്തെങ്കിലും പറഞ്ഞെന്ന് കേടിച്ച് തങ്ങള്‍ പേടിച്ച് ഓടില്ല,’ കാന്തപുരം പറഞ്ഞു.

ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അടുത്തിടെ കാന്തപുരം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കാന്തപുരത്തിന്റെ പുതിയ പ്രതികരണം.

അന്യപുരുഷന്മാര്‍ക്കിടയിലോ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അന്ന് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ കാര്യത്തില്‍ കാന്തപുരത്തിന് അഭിപ്രായം പറയാം എന്ന് സമസ്ത ഇ.കെ വിഭാഗം നേതാവ് ഫൈസല്‍ കൂടത്തായിയും പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബഹുമാനപ്പെട്ട കാന്തപുരത്തിന് അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീ പുരുഷ അണികളോട് മതവിധി പറയാനുള്ള അവകാശവും ബാധ്യതയുമുണ്ട്. അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം . അംഗീകരിക്കാത്തവര്‍ക്ക് തള്ളാം . പക്ഷേ പറയാന്‍ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട,’ നാസര്‍ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Content Highlight: Kanthapuram’s Remarks Against Women Participation in Public Events

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more