| Friday, 31st August 2012, 9:29 am

കണ്ണൂര്‍ ടാങ്കര്‍ ദുരന്തം: മരണം പതിനൊന്നായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചാല സ്വദേശി ദേവി വിലാസത്തില്‍ കൃഷ്ണന്‍, ചാല സ്വദേശി ദേവി, മംഗലാപുരത്ത് ചികിത്സയിലായിരുന്ന നിസാ രാജന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.[]

കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലക്ഷ്മണന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. ചാല ഭഗവതിക്ഷേത്രത്തിന് സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), താട്ടട ആര്‍.പി. ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത (42), കണ്ണൂര്‍ ചാല സ്വദേശി ഞാറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (55), ഭാര്യ റംലത്ത് (48) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. 25 വീടുകളിലേക്ക് തിപടര്‍ന്നിരുന്നു. ഈ വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

അപകടസ്ഥലത്തിന് പരിസരത്ത് താമസിച്ചിരുന്നവരാണ് മരിച്ചവര്‍. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍നിന്ന് മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് യൂണിറ്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഐ.ഒ.സിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറായിരുന്നു അപകടത്തില്‍പെട്ടത്.

We use cookies to give you the best possible experience. Learn more