| Thursday, 13th March 2025, 11:39 am

ഡി ടീമിനെ പോലും തോല്‍പിക്കാന്‍ കഴിയാത്ത കഴിവുകെട്ടവരായി മാറി; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സമീപകാലത്തെ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നതായിരുന്നു 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമിന്റെ പ്രകടനം. താരങ്ങളുടെ പരിക്കിനും മോശം ഫോമിനും പുറമെ ക്രിക്കറ്റ് ബോര്‍ഡിലുണ്ടായ അസ്വാരസ്യങ്ങളും ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ പരാജയത്തിന് കാരണമായി.

നിരാശാജനകമായ പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ ടീം പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമയുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍, തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ട പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്ഥാന്റെ അവസാന മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ഇപ്പോള്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം കമ്രാന്‍ അക്മല്‍. ഇവിടെ പര്യടനത്തിനെത്തുന്ന രാജ്യങ്ങളുടെ ഡി ടീമിനോട് പോലും വിജയിക്കാന്‍ സാധിക്കാത്തവരായി പാകിസ്ഥാന്‍ മാറിയെന്നാണ് അക്മല്‍ പറഞ്ഞത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ഫുള്‍ ടീം ഇവിടെ പര്യടനത്തിനെത്തുന്ന ടീമുകളുടെ ഡി ടീമുകളെ പോലും പരാജയപ്പെടുത്താന്‍ സാധിക്കാത്തവരായി മാറി. മികച്ച പ്രകടനം നടത്തുകയും മത്സരങ്ങള്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുകയുള്ളൂ,’ അക്മല്‍ പറഞ്ഞു.

ട്രോഫി പ്രസന്റേഷനില്‍ ആതിഥേയ രാജ്യത്തെ ക്ഷണിക്കാതിരിക്കാനുള്ള കാരണത്തെ കുറിച്ചും കമ്രാന്‍ അക്മല്‍ സംസാരിച്ചു. തങ്ങള്‍ക്ക് അവിടെയുണ്ടാകാന്‍ യോഗ്യതയില്ലായിരുന്നു എന്നാണ് അക്മല്‍ പറഞ്ഞത്.

‘ഐ.സി.സി അത് കൃത്യമായി കാണിച്ചുതന്നു. ടൂര്‍ണമെന്റിന്റെ ഡയറക്ടര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം അവൈലബിളായിരുന്നു, എന്നിട്ട് എന്തുകൊണ്ട് അദ്ദേഹം ചടങ്ങുകളുടെ ഭാഗമായില്ല? കാരണം നമ്മള്‍ അവിടെയുണ്ടാകാന്‍ യോഗ്യതയുണ്ടായിരുന്നില്ല. നമ്മള്‍ ഒരിക്കലും മികച്ച ക്രിക്കറ്റല്ല കളിക്കുന്നത്, മിന്നോസ് പോലും നമുക്ക് അക്കാര്യം വ്യക്തമാക്കി തന്നു.

പാകിസ്ഥാന്‍ എങ്ങനെയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചതെന്നോ നടത്തിയതെന്നോ ഉള്ള കാര്യങ്ങള്‍ സംസാരിക്കുന്നില്ല. നമ്മള്‍ ഇങ്ങനെയാണ് കളിക്കുന്നതെങ്കില്‍ ആളുകള്‍ നമ്മളെ ഇങ്ങനെ തന്നെയാകും ട്രീറ്റ് ചെയ്യുന്നത്. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കളിക്കുകയാണെങ്കില്‍ ഒരു തരത്തിലുള്ള ബഹുമാനവും ലഭിക്കില്ല,’ കമ്രാന്‍ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kamran Akmal criticize Pakistan Cricket

We use cookies to give you the best possible experience. Learn more