| Friday, 21st August 2026, 12:42 pm

11 സിക്‌സര്‍, 11 ഫോര്‍, 72 പന്തില്‍ പുറത്താകാതെ 145! ശ്രീലങ്കയുടെ ടി-20 ചരിത്രം തിരുത്തി മിശ്ര

ആദർശ് എം.കെ.

ടി-20 ഫോര്‍മാറ്റില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറുമായി കാമില്‍ മിശ്ര. കഴിഞ്ഞ ദിവസം മേജര്‍ ക്ലബ്ബ് ടി-20യില്‍ ബ്ലൂംഫീല്‍ഡിനെതിരെ നോണ്‍ഡിസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് (എന്‍.സി.സി) വേണ്ടി പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്.

കൊളംബോയില്‍ നടന്ന മത്സരത്തില്‍ 76 പന്ത് നേരിട്ട് പുറത്താകാതെ 145 റണ്‍സാണ് ഓപ്പണര്‍ കാമില്‍ മിശ്ര സ്വന്തമാക്കിയത്. 11 വീതം സിക്‌സറും ഫോറുമായി 201.39 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ രണ്ടാമത് മാത്രം സെഞ്ച്വറി നേട്ടമാണിത്.

മിശ്രയുടെ കരുത്തില്‍ എന്‍.സി.സി നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി.

മിശ്രയ്ക്ക് പുറമെ ക്യാപ്റ്റന്‍ ചമീക കരുണരത്‌നെ 25 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ 33 റണ്‍സുമായി ജീവക ശഷേന്‍ മികച്ച പിന്തുണ നല്‍കി.

ബ്ലൂംഫീല്‍ഡ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും 8.00ലധികം എക്കോണമിയില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ താരിന്ദ ഗുരുഗേയാണ് എന്‍.സി.സി നിരയിലെ ഏക വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂംഫീല്‍ഡിന് തുടക്കം പാളിയിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ സാനുക ഗലഗോഡ നാല് റണ്‍സിന് മടങ്ങിയപ്പോള്‍ അതേ ഓവറില്‍ രവിന്ദു രസാന്ത സില്‍വര്‍ ഡക്കായും മടങ്ങി.

ക്യാപ്റ്റന്‍ രവിന്ദു ഫെര്‍ണാണ്ടോ അടക്കമുള്ളവരും നിരാശപ്പെടുത്തിയപ്പോള്‍ ജനിത് ലിയനാഗെ (22) മാത്രമാണ് ചെറുത്തുനില്‍പ്പിനെങ്കിലും ശ്രമിച്ചത്.

മത്സരത്തില്‍ മോശം കാലാവസ്ഥ വില്ലനായതോടെ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം എന്‍.സി.സിയെ 46 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

സ്‌കോര്‍

എന്‍.സി.സി: 225/1

ബ്ലൂംഫീല്‍ഡ്: 92/11 (11 ഓവര്‍) – ടാര്‍ഗെറ്റ് 139

ഈ വിജയത്തോടെ രണ്ട് മത്സരത്തില്‍ രണ്ട് വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍ ഒന്നാമതാണ് എന്‍.സി.സി. കളിച്ച മൂന്നിലും തോറ്റ ബ്ലൂംഫീല്‍ഡ് ഏഴാം സ്ഥാനത്താണ്.

നാളെയാണ് എന്‍.സി.സിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് എതിരാളികള്‍.

Content Highlight: Kamil Mishra scored highest T20 score by a Sri Lankan batter

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more