| Sunday, 1st March 2026, 8:49 am

ഇറാന്‍ ആക്രമണം; അമേരിക്കയെ അനാവശ്യ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു ട്രംപിനെതിരെ കമല ഹാരിസ്

യെലന കെ.വി

വാഷിങ്ടണ്‍: ഇറാന് നേരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.

അമേരിക്കന്‍ ജനത ആഗ്രഹിക്കാത്തതും അനാവശ്യവുമായ ഒരു യുദ്ധത്തിലേക്കാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ നയിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു.

ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഈ നീക്കം അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം.

ഈ നീക്കം പശ്ചിമേഷ്യയില്‍ വലിയ അസ്ഥിരതയുണ്ടാക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്കയുടെ പദവി ഇല്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.’ഇത് കരുത്തല്ല, മറിച്ച് നിശ്ചയദാര്‍ഢ്യം എന്ന പേരില്‍ നടത്തുന്ന അവിവേകമാണ്,’ കമല ഹാരിസ് പറഞ്ഞു.

ഫെബ്രുവരി 28-ന് ഇറാന്‍ പരമാധികാരി ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെ അമേരിക്കയും ശക്തമായ വ്യോമാക്രമണമാണ് നടത്തിവരുന്നത്.

എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയ ട്രംപ് ഇപ്പോള്‍ പുതിയൊരു യുദ്ധത്തിന് തുടക്കമിട്ടത് ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് കമല ഹാരിസ് പറഞ്ഞു.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ നശിപ്പിച്ചുവെന്ന ട്രംപിന്റെ നേരത്തെയുള്ള പ്രസ്താവനകള്‍ തെറ്റായിരുന്നുവെന്ന് ഇപ്പോഴത്തെ ആക്രമണങ്ങള്‍ തെളിയിക്കുന്നു.

ഭരണഘടനാപരമായ അനുമതിയില്ലാതെ ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിച്ച പ്രസിഡന്റിനെ തടയാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അടിയന്തരമായി ഇടപെടണമെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു.

ഇറാനിലെ ജനങ്ങള്‍ അവരുടെ ഭാവി സ്വയം തീരുമാനിക്കട്ടെ എന്നും പുറത്തുനിന്നുള്ള സൈനിക ഇടപെടലുകള്‍ മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുകയേ ഉള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

Content Highlight : kamala harris facebook post on americas iran invasion

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more