| Friday, 23rd November 2018, 11:32 am

കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചന കേസാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

തനിക്കെതിരെ പ്രതികാര നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അയ്യപ്പധര്‍മം സംരക്ഷിക്കാന്‍ നിലകൊള്ളും. ആയിരം കേസെടുത്താലും അയ്യപ്പവിശ്വാസത്തിനൊപ്പം നില്‍ക്കും. എന്റെ തുടര്‍ച്ചയായി ജയിലറയില്‍ തളച്ചിടാനുള്ള നീക്കമാണ് ഇത്. എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. കൂടുതല്‍ കരുത്തോടെ പൊതുജീവിതത്തില്‍ വരാന്‍ കഴിയും.

ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല- സുരേന്ദ്രന്‍ പ്രതികരിച്ചു.

രണ്ടു കാരണങ്ങളാണ് തന്നെ വേട്ടയാടുന്നതിനു പിന്നിലുള്ളത്. ഒന്ന് അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുകയെന്നതാണ്. മറ്റൊന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുക എന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അവര്‍ നേരിട്ട് ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സുരേന്ദ്രന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു; ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തല്‍: ആരോപണവുമായി കെ. സുരേന്ദ്രന്‍


ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രനെതിരെ കഴിഞ്ഞദിവസം പൊലീസ് മറ്റൊരു കേസുകൂടിയെടുത്തിരുന്നു. സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

കണ്ണൂരിലെ കേസുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് സുരേന്ദ്രനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് കുറേക്കൂടി നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൂടി സുരേന്ദ്രനെതിരെ വന്നത്.

Latest Stories

We use cookies to give you the best possible experience. Learn more