ആലപ്പുഴ: കെ. സുധാകരൻ കോൺഗസ് വിടില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നുള്ളത് വെറും വാർത്തയാണെന്നും കോൺഗസ് നേതാവ് രമേശ് ചെന്നിത്തല.
രാവിലെ കെ. സുധാകരൻ വിളിച്ചിരുന്നെന്നും പാർട്ടിവിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ആലപ്പുഴയിൽ മാധ്യമങ്ങളെ കാണവേ ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിന്റെ സമ്പൂർണ സ്ഥാനാർത്ഥിപട്ടിക ഇന്ന് പുറത്തുവരുമെന്നും കുറച്ച് സീറ്റുകൾ മാത്രമേ തീരുമാനിക്കാനുള്ളു എന്നും മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇലക്ഷൻ പെട്ടന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എം.പി മാരുടെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗസ് സി.പി.ഐ.എമ്മിനെ പോലെ ഒരു പ്രാദേശിക പാർട്ടിയല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചേ സ്ഥാനാർത്ഥിപട്ടിക വരൂ എന്നും ജി. സുധാകരന് പിന്തുണ വേണോ എന്നത് ഇന്ന് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കെ. സുധാകരന്റെ സമ്മർദത്തിന് വഴങ്ങി ഹൈക്കമാന്റ് അദ്ദേഹത്തിന് സീറ്റ് അനുവദിച്ചിട്ടുണ്ട്. സുധാകരന് സ്ഥാനാർത്ഥിത്വം ഉറപ്പാക്കുന്നതിന് പിറകിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയാണെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
എം.പി മാർ മത്സരിക്കേണ്ടതില്ലെന്നും തന്റെ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാർത്ഥികളെ വിജയിപ്പിക്കലാണ് എം.പി മാർ ചെയ്യേണ്ടതെന്നുമായിരുന്നു കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ പറഞ്ഞത്. എം.കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് തുടങ്ങിയ ലോക്സഭാ അംഗങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടിരുന്നു.
Content Highlight: K. Sudhakaran will not leave the party; Congress is not a regional party like CPI(M): Chennithala