| Sunday, 27th July 2025, 2:38 pm

കരിയര്‍ തുടങ്ങിയിട്ട് 25 വര്‍ഷമായെന്ന് മനസിലാകുന്നത് പലരും പറയുമ്പോള്‍: കെ.എസ്. ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെ. എസ്. ചിത്ര. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളായ ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒഡിയ, ഹിന്ദി, ബംഗാളി തുടങ്ങി ഒട്ടേറെ ഭാഷകളില്‍ പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവ ചിത്രക്ക് പല തവണ ലഭിച്ചിട്ടുണ്ട്. 2005ല്‍ പത്മശ്രീ പുരസ്‌കാരം, 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം എന്നിവ ചിത്രക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് ചിത്രയുടെ 62ാം പിറന്നാളാണ്. തന്റെ കരിയര്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ചിത്ര പറയുന്നു. രഞ്ജിനി ഹരിദാസിനോട് സംസാരിക്കുകയായിരുന്നു ചിത്ര.

‘എന്റെ കരിയര്‍ തുടങ്ങിയിട്ട് 25 വര്‍ഷമായി എന്നുപറഞ്ഞ് ഇന്റര്‍വ്യൂ ചെയ്യാന്‍ വരുമ്പോഴാണ് അത്രയും ആയോ എന്ന് ഞാന്‍ പോലും ചിന്തിക്കുന്നത്. അപ്പോഴാണ് എനിക്കും മനസിലാകുന്നത്. ഒന്നിനും നേരം കിട്ടിയിട്ടില്ല’

താന്‍ ജീവിതത്തില്‍ തിരക്കായിരുന്നെന്നും എത്ര പാട്ട് പാടിയെന്നൊന്നും തനിക്ക് അറിയില്ലെന്നും കെ.എസ് ചിത്ര പറഞ്ഞു. 25000 പാട്ടുകള്‍ താന്‍ പാടിയെന്നുള്ള കണക്ക് ഒക്കെ വെറുതെ ആണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

ആദ്യത്തെ സ്റ്റേജ് എനിക്കിപ്പോഴും ഓര്‍മയുണ്ടെന്നും പറഞ്ഞ ചിത്ര തിരുവനന്തപുരത്ത് വെഞ്ഞാറമൂടില്‍ ഒരു സ്‌കൂളില്‍ വെച്ചിട്ടായിരുന്നു അതെന്ന് പറയുന്നു. സതീഷ് ബാബുവും ഗ്രൂപ്പുമായിരുന്നു തനിക്ക് അവസരം തന്നതെന്നും ചിത്ര പറഞ്ഞു.

താന്‍ വര്‍ക്ക്‌ഹോളിക് ആയിട്ടുള്ള ആളാണെന്നും താന്‍ റെക്കോഡിങ്ങിന് പോകുമ്പോള്‍ സ്വന്തമായി ബുക്കും പേനയും എല്ലാം കയ്യിലുണ്ടാകുമെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

മുമ്പ് തനിക്കിഷ്ടപ്പെട്ട പാട്ട് ഗിരീഷ് പുത്തന്‍ഞ്ചേരിയുടെ രചനയില്‍ പിറന്ന ‘കാര്‍മുകില്‍ വര്‍ണ്‌റെ ചുണ്ടില്‍’ ആണെന്ന് പറഞ്ഞിരുന്നു. ആ പാട്ട് ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണെന്നും പുരസ്‌ക്കാരം ലഭിച്ച ഗാനമായത് കൊണ്ട് മാത്രമല്ല, കേള്‍വിക്കാരെയെല്ലാം ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു മാന്ത്രികത ആ പാട്ടിനുള്ളതായി തോന്നിയിട്ടുണ്ടെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

‘എന്റെ ശബ്ദത്തില്‍ അന്തര്‍ലീനമായ സ്‌നേഹവും ഭക്തിയും വിശുദ്ധിയും മനസില്‍ കണ്ടുകൊണ്ടാണ് നന്ദനത്തിലെ പാട്ടിലെ വാക്കുകളും കുറിച്ചതെന്ന് ഗിരീഷ് സാര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സംഗീത പരിപാടികള്‍ക്കായി ഇന്നും വേദികളില്‍ ചെല്ലുമ്പോഴെല്ലാം, ഏറ്റവും കൂടുതല്‍ ആളുകള്‍ പാടാനായി ആവശ്യപ്പെടുന്നത് ആ പാട്ടാണ്,’ കെ. എസ്. ചിത്ര പറയുന്നു.

Content Highlight: K.S Chithra talking about her Music Career

We use cookies to give you the best possible experience. Learn more