| Thursday, 29th January 2026, 10:31 pm

സ്വന്തം മണ്ണില്‍ കിവീസിനെതിരെ നാണക്കേടുമായി ബുംറ!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്ക്കെതിരായ നാലാം ടി-20യില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. വിശാഖപ്പട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനായിരുന്നു കിവീസിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് രണ്ട വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങുമാണ്. രവി ബിഷ്ണോയിയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതമാണ് നേടിയത്. സൂപ്പര്‍ പേസര്‍ ബുംറ നാല് ഓവറില്‍ നിന്ന് 9.50 എന്ന എക്കോണമിയില്‍ 38 റണ്‍സായിരുന്നു വഴങ്ങിയത്. ഇതില്‍ താരം 19 റണ്‍സ് വഴങ്ങിയത് 19ാം ഓവറിലായിരുന്നു. ഇതോടെ തന്റെ ടി-20 കരിയറില്‍ ഒരു മോശം നേട്ടവും താരം രേഖപ്പെടുത്തിയിരിക്കുകയാണ്. ടി-20യില്‍ ബുംറ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

ടി-20യില്‍ ബുംറ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍

20 – ഇംഗ്ലണ്ട് – 2017

19 – ന്യൂസിലാന്‍ഡ് – 2026

18 – വെസ്റ്റ് ഇന്‍ഡീസ് – 2016

18 – ഓസ്ട്രേലിയ – 2022

അതേസമയം സൂപ്പര്‍ താരം ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. വെറും 23 പന്തില്‍ നിന്ന് ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടി റണ്‍ഔട്ടില്‍ കുരുങ്ങുകയായിരുന്നു ദുബെ. 15 പന്തില്‍ നിന്നായിരുന്നു താരം ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയിലെത്തിയത്.

ദുബെയ്ക്ക് പുറമെ നാലാമനായി ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനവുമാണ് കിവീസിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്. 36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്.

Content Highlight: Jusprit Bumrah In Unwanted Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more