മാധ്യമം തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ്. ഫോട്ടോഗ്രാഫറായി കുറ്റിയുണ്ട്. ഹാരിസ് കുറ്റിപ്പുറം. താമസവും രണ്ടാളും ഒരുമിച്ചു തന്നെ. ജനറല്‍ ആശുപത്രിറോഡില്‍ സ്റ്റാച്ചുവിന് നേരെ താഴെയാണ് ബ്യൂറോ. ഒരു നോട്ടപ്പാട് അകലമേയുള്ളൂ സെക്രട്ടറിയേറ്റിലേക്ക്.
അക്കാലം യു.ഡി.എഫിന്റെ ഭരണമാണ്. എസ്.എഫ്. ഐ സമരം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ അതത്ര ഗൗനിക്കുന്നില്ല. സെക്രട്ടറിയേറ്റിനുമുന്നില്‍ പന്തലുകെട്ടി രാവും പകലും സമരമായി. സര്‍ക്കാര്‍ അനങ്ങുന്നില്ല.
ഒരു ദിവസം, രാത്രിയൊരു എട്ടുമണി കഴിഞ്ഞുകാണും. ബ്യൂറോയില്‍ കാര്യമായ തിരക്കൊന്നുമില്ല. അല്ലറ ചില്ലറ ലോക്കല്‍ വാര്‍ത്തകളൊക്കെ നോക്കിത്തീര്‍ത്തു. വേണമെങ്കില്‍ ഇറങ്ങാം എന്ന മട്ടിലിരിക്കുമ്പോഴുണ്ട് ഹാരിസ് ഓടിവരുന്നു: ‘വേഗം ഇറങ്ങ്, വി.എസ്. സമരപ്പന്തലിലേക്ക് വരുന്നു, ഇപ്പോഴെത്തും’. ഓടിയിറങ്ങി.
ഹാരിസ് കുറ്റിപ്പുറം
അവന്റെ ബൈക്കിനു പിന്നില്‍ ഇരിക്കും മുമ്പ് സമരപന്തലിലെത്തി. വി.എസുമെത്തി. സമര നേതാക്കളോടു സംസാരിച്ചു. കുറച്ചുനേരം അവിടെയിരുന്നു. പിന്നെ കൂടെവന്ന ആരെയോ വിളിച്ച്, അവിടെ വിരിച്ച കിടക്കകള്‍ക്കിടയില്‍ സൗകര്യമുണ്ടാക്കാന്‍ പറഞ്ഞു. ഞാന്‍ ഹാരിസിന്റെ ചെവിട്ടില്‍ മന്ത്രിച്ചു: ‘മൂപ്പരിവിടെ കിടക്കും’. അവന്‍ പറഞ്ഞു: ‘സമരം ജയിക്കും’.
സമരനേതാക്കളെ വകഞ്ഞുമാറ്റി, ഒരു ബെഡ്ഷീറ്റ് മാത്രം അധികം വിരിച്ച് വി.എസ്.ചാഞ്ഞു. അതോടെ സര്‍ക്കാറും സി.പി.എമ്മും ഇളകി. സമരപ്പന്തലില്‍ കിടക്കരുതെന്ന് അഭ്യര്‍ത്ഥനകളെത്തി. വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്ക് വിളിക്കാമെന്ന് സര്‍ക്കാര്‍. സമരം ഏറ്റെടുക്കുന്നെന്ന് പാര്‍ട്ടി. ‘ഞാനൊന്നുറങ്ങട്ടെ, നേരമായി’ എന്ന് വി.എസ്.
പതിനൊന്നര മണിയോടെ ബ്യൂറോയിലെത്തി. അര മണിക്കൂര്‍കൂടി കഴിഞ്ഞപ്പോള്‍ കുറ്റിവന്നു പടം തന്നു. വി.എസ്. സുഖമായി ഉറങ്ങുന്നപടം. ഒന്നും അദ്ദേഹത്തെ അലട്ടുന്നില്ല. സുന്ദരമായ ഉറക്കം. പിറ്റേന്ന് സിറ്റി എഡിഷനില്‍ വലിയ ബോക്‌സ് വാര്‍ത്ത ‘വി.എസ്. ഉറങ്ങിയപ്പോള്‍ പാര്‍ട്ടി ഉണര്‍ന്നു ‘ . നേരം വെളുത്തതോടെ സമരപ്പന്തലിന്റെ അന്തരീക്ഷം മാറി. വി.എസിന്റെ സമരമായി. എന്റെ ആദ്യത്തെ വി.എസ് അനുഭവം.
എ.ഡി.ബി ലോണിനുവേണ്ടി യു.ഡി.എഫ് സര്‍ക്കാറിന്റെ ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും വിദേശത്ത് പോയി നെഗോഷിയേഷന്‍ നടത്തുന്നകാലം. മനോരമ, ദീപിക തുടങ്ങി പല പത്രങ്ങളിലും ലോണിന്റെ ഗുണം വിവരിക്കുന്ന പരമ്പരകള്‍ വരുന്നു. ദേശാഭിമാനി ലോണിന് എതിരാണ്. ബ്യൂറോ ചീഫ് ഗോപന്‍ജി ഒരു ദിവസം പറഞ്ഞു: ‘എ.ഡി.ബി. ലോണ്‍ കാര്യമായി നോക്കണം. അത് മാത്രം നോക്കിയാലും മതി’.
ആദ്യമൊരു പേടിയുണ്ടായിരുന്നു. മൂന്നുനാലു ദിവസം കൊണ്ട് വിവരങ്ങള്‍ കിട്ടിത്തുടങ്ങി. ‘മാധ്യമം’ ഗൗരവത്തില്‍ നോക്കുന്നുണ്ട് എന്നറിഞ്ഞതോടെ സഹായങ്ങളും വന്നു തുടങ്ങി. ലോസെക്രട്ടറിയേറ്റിലെ ചില കേന്ദ്രങ്ങള്‍ ഹിന്റ് തരും. വല്ല രേഖകളും വായിക്കാനുണ്ടെങ്കില്‍ സഹായിക്കും വിശദീകരിച്ചുതരും.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ബ്യൂറോ ചീഫ് ഉദയകുമാറും ദി ഹിന്ദുവിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് റോയി മാത്യുവും കൂടെ നിര്‍ത്തി. രണ്ടു പേരും ദിവസവും രാവിലെ മാധ്യമം വായിച്ച്, എ.ഡി.ബി വാര്‍ത്തയിലെ കുറവുകളും വീഴ്ചകളും പറഞ്ഞു തരും. ഉദയകുമാര്‍ എ.ഡി.ബി വാര്‍ത്തയുമായി ബന്ധപ്പെട്ട് എങ്ങോട്ട് ഇറങ്ങിയാലും കൂടെക്കൂട്ടും. റോയ് മാത്യൂ ജോലി തീര്‍ത്ത് ഇറങ്ങുംമുമ്പ് വിളിച്ച് ‘ ഇന്നെന്തെങ്കിലും കിട്ടിയോ എന്ന് ചോദിക്കും. അദ്ദേഹത്തിന് കിട്ടിയ പുതിയ വിവരങ്ങള്‍ പറഞ്ഞു തരും.
ഒരു ദിവസം വൈകുന്നേരം റോയ് മാത്യു വിളിച്ചു പറഞ്ഞു, ‘ഞാന്‍ മെയിലില്‍ കുറച്ച് രേഖകള്‍ ഇട്ടിട്ടുണ്ട് നോക്ക്’. നോക്കി. വായിച്ചിട്ട് എല്ലാം മനസ്സിലായില്ല. ഉദയകുമാറിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിനും കിട്ടിയിറ്റുണ്ട്. കരാറിലെ പ്രധാന വ്യവസ്ഥകളൊക്കെ കിട്ടിയിട്ടുണ്ട്. അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.
രാത്രി വാര്‍ത്ത അടിച്ചു കൊടുത്തു കഴിഞ്ഞപ്പോള്‍ റോയി മാത്യു വിളിച്ചു പറഞ്ഞു: ‘ നാസറെ, കരാറിന്റെ പൂര്‍ണരൂപം കിട്ടിയിട്ടുണ്ട്’. അദ്ദേഹത്തിന് സ്വന്തമായി ഒരു വെബ്‌സൈറ്റുണ്ടായിരുന്നു. സൈബര്‍ ജേര്‍ണലിസ്റ്റ് ഡോട്ട് കോം എന്നാണ് ഓര്‍മ. കരാറിന്റെ ലിങ്ക് അതിലുണ്ട്. നോക്കാന്‍ പറഞ്ഞു.
യൂണിറ്റ് ചീഫിനോടും റസിഡന്റ് മാനേജറോടും അനുമതിവാങ്ങി കരാര്‍ മുഴുവനും പ്രിന്റെടുത്തു. നൂറിലേറെ പേജുകളുണ്ട്. രാത്രിനിന്ന് കുഞ്ഞാപ്പ സുന്ദരമായി ബയിന്റ് ചെയ്തുതന്നു. എ.ഡി.ബി കരാറിന്റെ കോപ്പി തലയണക്കടിയില്‍ വെച്ചാണ് അന്ന് കിടന്നത്.
കെ.എം. ഷാജഹാന്‍
രാവിലെ ഉണര്‍ന്ന് ഏറെ കഴിയുംമുമ്പ് കണ്ടോണ്‍മെന്റ് ഹൗസില്‍ നിന്ന് ഫോണ്‍. പ്രതിപക്ഷനേതാവിന് കാണണമെന്ന്. കെ.എം.ഷാജഹാനാണ് സെക്രട്ടറി. കരാറായി എന്ന വിവരം എവിടെനിന്നു കിട്ടി എന്നു ചോദിച്ചു. കരാര്‍ എന്റെ കയ്യിലുണ്ട് എന്ന് ഉത്തരം കൊടുത്തു. എത്രയും വേഗം വി.എസിനെ കാണണം എന്നായി.
എട്ടരക്കുമുമ്പായി എത്തുമ്പോള്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സും, ഹിന്ദുവും ദേശാഭിമാനിയും, മധ്യമവും വായിച്ചുവെച്ച് ഇരിക്കുകയാണ് വി.എസ്. ആ നാല് പത്രങ്ങളിലുമാണ് എ.ഡി.ബി ലോണിനെപറ്റി വിമര്‍ശനാത്മകമായി വാര്‍ത്തയുള്ളത്.
എന്തോ കാരണവശാല്‍ ദേശാഭിമാനി ആ ദിവസം അത് അത്ര സമഗ്രമായി ഫോളോ ചെയ്തിട്ടില്ല. ചര്‍ച്ച നടക്കുന്നു എന്നേയുള്ളൂ. മാധ്യമത്തില്‍ കരാറിന്റെ പ്രധാന വ്യവസ്ഥകളുമുണ്ട്. ‘ ഇത് ശരിയാണോ ‘- പത്രം നീക്കിവച്ചു കൊണ്ട് വി.എസ് ചോദിച്ചു. കരാര്‍ കൈവശമുണ്ട് എന്നു പറഞ്ഞ് അത് കാണിച്ചു കൊടുത്തു.
മറിച്ചു നോക്കി വി.എസ് തിരിച്ചുതന്നുകൊണ്ട് ചോദിച്ചു: ‘ഈ രേഖ ഇത്രവേഗം എങ്ങനെ കിട്ടി’. അതിന്റെ ലിങ്കില്‍പോയതും പ്രിന്റടുത്ത് രാത്രി തന്നെ ബൈന്റ് ചെയ്തതും പറഞ്ഞു: ‘ഉം. നിങ്ങളൊക്കെ നിങ്ങളുടെ പണി ചെയ്യുന്നു ‘ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോണ്‍ എടുത്തു. പിന്നാലെ ദേശാഭിമാനിയിലെ ആരെയോ വിളിച്ചുവരുത്തി എന്ന് പിന്നീടറിഞ്ഞു.
പിന്നെയൊരിക്കല്‍ പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂ എടുക്കാനുണ്ടായിരുന്നു. ഗോപന്‍ജി അത് എനിക്ക് തന്നു: ”നേരിട്ട് പരിചയമൊക്കെ ആയില്ലേ ചെല്ല് ‘. സമയം തന്നു. ചെന്നപ്പോള്‍ വി.എസ് ലുങ്കിയും ബനിയനും ധരിച്ച് ഈസീ മൂഡിലാണ്. പേടിയില്ലാതെ ഞാനും ഇരുന്നു. സംസാരം തുടങ്ങി. ‘നിയമസഭയില്‍ ആ പ്രശ്‌നം ഗൗരവമായി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി….’ അത്രയുമായപ്പോഴേക്ക് പേന താഴെവീണ് ഉരുണ്ടുപോയി.
അത് തപ്പിപ്പിടിച്ച് എടുത്ത് ഉയര്‍ന്നു വന്നപ്പോഴേക്ക് വിവരണം മുന്നോട്ടു പോയിരുന്നു. ഞാന്‍ ചോദിച്ചു: ‘ നിയമസഭയില്‍ മുഖ്യമന്ത്രി എന്തോ ആയെന്ന് പറഞ്ഞല്ലോ, അത് വ്യക്തമായില്ല”. ‘ ഇളിഭ്യനായി, ഇ..ളി..ഭ്യ..നായി എന്ന്. ഇളിഭ്യന്യായി എന്ന് കേട്ടിട്ടില്ലാ അല്ലേ? ‘ മൂപ്പര്‍ ചൂടായി എന്ന് കരുതി ഞാന്‍ ശരിക്കും പേടിച്ചു.
പിന്നെയെപ്പഴോ ഞാന്‍ കാലുമാറി ഇന്ത്യാവിഷനിലെത്തിയല്ലോ. കോഴിക്കോട് ബ്യൂറോയിലാണ്. തിരുവനന്തപുരം രാഷ്ട്രീയക്കാരൊക്കെ ദൂരെയായല്ലോ. ഒരു ദിവസം വി.എസ്. കോഴിക്കോട്. വാര്‍ത്താ സമ്മേളനമുണ്ട്. ഐസ്‌ക്രീം കേസില്‍ വി.എസ് വീണ്ടും ഇടപെട്ട സമയമാണ്.
വേഗം ഒരുങ്ങിയിറങ്ങി. ചുവന്ന നേരിയ കരയുള്ള കണ്ണൂര്‍ മഞ്ഞമുണ്ടായിരുന്നു .വെള്ളഷര്‍ട്ടും. ടേപ്പ് എടുക്കാന്‍ ചെന്നപ്പോള്‍ എഡിറ്റര്‍ അല്‍ക്കു (അല്‍ ഖാസിം) ഒരു ചുവന്ന ബോള്‍പേന കീശയില്‍ കുത്തിത്തന്ന് പറഞ്ഞു: ‘ മേക്കപ്പ് ഫുള്ളാകട്ടെ, വി.എസിനെ കാണാനല്ലേ?’
ഉത്തരം നേരെ കാമറയില്‍ നോക്കിക്കിട്ടണം എന്നതിനാല്‍ കാമറക്ക് തൊട്ടുപിന്നില്‍ നിന്നാണ് ചോദ്യം ചോദിച്ചത്. എല്ലാരും ഐസ്‌ക്രീം കേസ് ചോദിക്കുന്നുണ്ട്. കുറേക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: ‘വി.എസ്. ഈ പ്രശ്‌നം ഏറ്റെടുത്ത് ശക്തമായി സമരം ചെയ്യുന്നുണ്ട്. പക്ഷേ പാര്‍ട്ടി അതേ വാശിയില്‍ ഏറ്റെടുക്കുന്നില്ലല്ലോ. അതെന്താണ്?’
വി.എസ്. ചോദ്യം വന്ന ഭാഗത്തേക്ക് തറപ്പിച്ച് നോക്കി. ഒന്നു നിര്‍ത്തി, എന്നിട്ട് പറഞ്ഞു ‘ഹും. നീണ്ടു നിവര്‍ന്ന് നില്‍ക്കുന്നതു കണ്ടാല്‍ തോന്നും എ.കെ.ജിയുടേയും കൃഷ്ണപിള്ളയുടേയും ശേഷക്കാരാനാണെന്ന്. ചോദിക്കുന്നതോ! നിങ്ങളുടെ ഈ ചോദ്യം ആരെ സഹായിക്കാനാണെന്ന് മനസ്സിലാകുന്നുണ്ടോ?’
ഒന്നു സ്റ്റക്കായി. വാര്‍ത്താ സമ്മേളനം തീര്‍ന്നപ്പോള്‍ ചായ കുടിക്കാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. പിന്നല്ലേ പരിചയം പുതുക്കാന്‍!
പിന്നെ ബ്യൂറോയില്‍ നിന്ന് പിന്മാറി ഡസ്‌കിലായപ്പോള്‍ വല്ലപ്പോഴു കാണുന്നതും ഇല്ലാതായല്ലോ. പൊളിട്രിക്‌സ് എന്ന ആക്ഷേപഹാസ്യപരിപാടിയില്‍ മാത്രമായിഎന്റെശ്രദ്ധ. അങ്ങനെയിരിക്കെ വി.എസ് മുഖ്യമന്ത്രിയായി.
ചെങ്ങറ സമരക്കാരെപറ്റി വി.എസ്. പറഞ്ഞ ഒരഭിപ്രായം ഒരു ലക്കത്തില്‍ ഉപയോഗിച്ചിരുന്നു. അതിനോടുള്ള കമന്റിലാണ് ആ ലക്കം അവസാനിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പഞ്ച്‌ലൈനായിരുന്നു. ഒരു പാട് ഫോണ്‍ വന്നു. ഒരു ഇടതുപക്ഷ നേതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു ‘താനൊരു ബയോളജിക്കല്‍ വെപ്പണാണ്’
അതിനിടെ, മന്ത്രിസഭയുടെ വാര്‍ഷികം പ്രമാണിച്ച് വി.എസ് ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കുന്നു. ഇന്ത്യാവിഷന്‍ ആദ്യനിരയില്‍ തന്നെയുണ്ട്. നികേഷിനെയാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്.
എന്തോ ഗുരുതരമായ തിരക്കുകാരണം നികേഷിന് കൊച്ചി ഓഫീസ് വിട്ട് പോകാനാകില്ല. പകരം എന്നെ ചുമതലപ്പെടുത്തി. ക്രൂ റെഡിയായി. കൊച്ചിയില്‍ നിന്ന് പുറപ്പെടാന്‍ നേരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നികേഷ് തന്നെ വിളിച്ച് വിവരം പറഞ്ഞു.
എം.വി. നികേഷ് കുമാര്‍
പൊടുന്നനെ തിരിച്ച് വിളിവന്നു. സി.എമ്മിന് സമ്മതമല്ലെന്ന്!. നികേഷ് അല്ലാത്തതുകൊണ്ടല്ല. പി.ടി നാസര്‍ ആയതുകൊണ്ട്. ‘പൊളിട്രിക്‌സ് എന്ന പരിപാടി അവതരിപ്പിക്കുന്ന ആ വിദ്വാന്‍ കൊള്ളത്തില്ല ‘ – എന്നായിരുന്നു വി.എസിന്റെ ലൈന്‍. സ്റ്റാഫിലുള്ള എല്ലാവരും കൈമലര്‍ത്തി. വേറെയാരെയെങ്കിലും അയക്കാമെന്ന് ഞാന്‍. അതുപറ്റില്ലെന്നായി നികേഷ്. അദ്ദേഹമാണല്ലോ എഡിറ്റര്‍. ‘ നിങ്ങള്‍ പുറപ്പെട്. കൃത്യ സമയത്ത് അവിടെ ചെന്ന് കാമറ സെറ്റ് ചെയ്യ്. വി.എസ് ഇരിക്കും’ – എഡിറ്റര്‍ തറപ്പിച്ചു പറഞ്ഞു. ഞങ്ങള്‍ കൊച്ചിവിട്ടു.
വഴിനീളെ ഞാന്‍ കെ.ബാലകൃഷ്ണനെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. അദ്ദേഹമാണ് പ്രസ് സെക്രട്ടറി. കിട്ടുന്നില്ല. ബിസിയോട് ബിസി. നികേഷിനെയും കിട്ടുന്നില്ല. കൃത്യസമയത്ത് ഞങ്ങള്‍ എത്തി. കെ. ബാലകൃഷ്ണന്‍ ചിരിയില്ലാതെ അടുത്തേക്ക് വന്നു: ‘ അദ്ദേഹം വഴങ്ങുന്നില്ലെടോ, ഇഞ്ഞി കുഴപ്പക്കാരനാണ് എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇഞ്ഞിയെന്താ ഇത്ര കടുപ്പം ചെയ്തിന്?’ ബാലകൃഷ്ണന്‍ ചോദിച്ചു. ഞാനങ്ങ് പൊട്ടിച്ചിരിച്ചുപോയി. ‘വായ പൊത്തിക്കോ’ എന്നും പറഞ്ഞ് പ്രസ്സ് സെക്രട്ടറി അകത്തേക്ക് പോയി.
കൃത്യസമയത്ത് സി.എം വന്ന് ഇരുന്നു. അകത്തേക്ക് വിളിച്ചു. ഞാന്‍ ചെന്ന് അഭിമുഖമായി ഇരുന്നു. ലൈറ്റ് ഓണാക്കി. സ്റ്റാര്‍ട്ട് പറഞ്ഞു. ഞാന്‍ മുഖമുയര്‍ത്തി നോക്കി. എതിരാളി കടുകട്ടി. മുജ്ജന്മദേഷ്യം കട്ടിപിടിച്ച് കിടക്കുന്ന മുഖം. ഞാനൊന്നു ചിരിച്ചു. ഫലിച്ചില്ല. പിന്നെ തുടങ്ങാനായി വിളിച്ചു: ‘സഖാവേ ‘
ഉം ഉം മാറ്റമില്ല.
ചോദ്യം തൊടുത്തു: ‘ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത സഖാവിന് ഓര്‍മയുണ്ടല്ലോ. മെയ് പതിനാറാണ്. ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ വാര്‍ഷികം. അങ്ങയുടെ ആദ്യത്തെ രാഷ്ട്രീയ വിജയത്തിന്റെ വാര്‍ഷികമാണെന്ന് ഞാന്‍ പറയും. മന്ത്രി സഭാ വാര്‍ഷികമൊക്കെ ചെറിയ കാര്യമല്ലേ?’
ആവേശവും സന്തോഷവും ചിരിയും കലര്‍ന്നാണ് മറുപടി വന്നത് ‘അതെയതേ, സഖാവ് എല്ലാം ഓര്‍ത്തു വെച്ചിട്ടുണ്ടല്ലോ ‘ എന്ന ആമുഖത്തോടെ വി.എസ് തുടങ്ങി. അദ്ദേഹം തന്നെ എല്ലാം പറഞ്ഞെങ്കിലും ‘അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കേന്ദ്ര നേതൃത്വവും നേരിട്ടാണ് ദേവീകുളത്തിന്റെ ചുമതല വി.എസ്സിനെ ഏല്‍പ്പിച്ചത്’ എന്ന കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട് അടുത്ത ചോദ്യം കൊടുത്തു.
അതോടെ കാറുംകറുപ്പും തീര്‍ത്തുംനീങ്ങി. മുഖം തെളിഞ്ഞു. ചിരകാല പരിചയക്കാരനെപ്പോലെ മറുപടികള്‍ വന്നുകൊണ്ടിരുന്നു. 30 മിനിറ്റ് എന്ന് പറഞ്ഞത് കഴിഞ്ഞെന്നും 52 മിനിറ്റായെന്നും നിര്‍ത്തണമെന്നും പറഞ്ഞുകൊണ്ട് പ്രസ്സ് സെക്രട്ടറി ഇടപെട്ട പ്പോഴാണ് വി.എസ്, നിറുത്താം എന്ന് പറഞ്ഞത്.
എഴുന്നേല്‍ക്കുന്നോള്‍ വി.എസ് സ്റ്റാഫിനോട് ചോദിച്ചു ‘ ‘ഇവര്‍ക്ക് ചായകൊടുത്തതാണോ’
നിറഞ്ഞ ചിരിയോടെ ബാലകൃഷ്ണന്‍ വന്ന് തോളില്‍പിടിച്ച് പറഞ്ഞു: ‘വേഗം നികേഷിനെ വിളിച്ച് പറഞ്ഞോ, ചങ്ങാതിക്ക് ഇരിക്കപ്പൊറുതിയില്ല’
അതങ്ങനെയൊരു കാലം. ഇനിയിങ്ങ് വരാത്ത ചക്രവാളത്തിലേക്ക് ആ കാലം പോയി. പരിചയം പുതുക്കാന്‍ ഒരവസരം കിട്ടില്ലിനി.
content highlights: Journalist Mulla Nasser remembers V.S Achudanndan