| Friday, 24th July 2026, 1:44 pm

ചരിത്ര നേട്ടവുമായി ജോസേട്ടന്‍; സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെയും വെട്ടി വീഴ്ത്തി

ശ്രീരാഗ് പാറക്കല്‍

ദി ഹണ്ട്രഡില്‍ ലണ്ടന്‍ സ്പിരിറ്റിനെതിരെ ഏഴ് റണ്‍സിന്റെ മിന്നും വിജയമായിരുന്നു മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മാഞ്ചസ്റ്റര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ മാഞ്ചസ്റ്ററിന് വേണ്ടി വണ്‍ ഡൗണ്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 16 റണ്‍സ് നേടിയിരുന്നു. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജോസ് ബട്‌ലറിന് സാധിച്ചിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബട്‌ലര്‍ നേടിയത്. ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് താരം മറികടന്നത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

കിറോണ്‍ പൊള്ളാര്‍ഡ് – 14803

ജോസ് ബട്‌ലര്‍ – 14572

ക്രിസ് ഗെയ്ല്‍ – 14562

അലക്‌സ് ഹേല്‍സ് – 14449

അതേസമയം മത്സരത്തില്‍ മാഞ്ചസ്റ്ററിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ടിം സീഫേര്‍ട്ടാണ്. 45 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 67 റണ്‍സാണ് താരം നേടിയത്. ടീമിന്റെ ടോപ് സ്‌കോററാണ് ടിം. താരത്തിന് പുറമെ 17 റണ്‍സ് നേടിയാണ് ഹെന്റിക് ക്ലാസന്‍ മടങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല.

ലണ്ടന് വേണ്ടി ഡേവിഡ് വില്ലി, ആദം മില്‍നെ, ജെയിംസ് കോള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, ആദം സാംപ, ക്യാപ്റ്റന്‍ ലിയാം ലിവിങ്‌സറ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ബാറ്റിങ്ങില്‍ ലണ്ടന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ ലിവിങ്സ്റ്റണ്‍ തന്നെയായിരുന്നു. 40 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് താരം നേടിയത്. ഡെവാള്‍ഡ് ബ്രെവിസ് 22 റണ്‍സും കിരണ്‍ കാള്‍സന്‍ 19 റണ്‍സും നേടി.

മാഞ്ചസ്റ്ററിന് വേണ്ടി ഗസ് ആറ്റ്കിന്‍സണും സണ്ണി ബേക്കറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജോഷ് ടങ്ങും ലിയാം ഡോവ്‌സണും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Jos Buttler Surpass Chris Gayle In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more