| Wednesday, 8th April 2026, 10:49 pm

സൂപ്പര്‍ നേട്ടത്തില്‍ ജോസേട്ടനും സഞ്ജുവും ഒരേ തട്ടില്‍; ടീം മാറിയെങ്കിലും റെക്കോഡില്‍ ഒരുമിച്ച് മച്ചാന്‍മാര്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ മിന്നും പ്രകടനമാണ് ഗുജറാത്തിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 45 പന്തില്‍ നിന്ന് അഞ്ച് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 155.56 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്റെ പ്രകടനം.

ഗില്ലിന് പുറമേ വാഷിങ്ടണ്‍ സുന്ദര്‍, ജോസ് ബട്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി വെടിക്കെട്ട് പ്രകടനം നടത്തി. 32 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സാണ് സുന്ദര്‍ സ്വന്തമാക്കിയത്.

ടീമിനുവേണ്ടി മികച്ച തുടക്കമാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്ലര്‍ നല്‍കിയത്. 27 പന്തില്‍ 5 സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് ബട്ലര്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 192.59 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ബട്ലര്‍ പുറത്തായത്.

എന്നിരുന്നാലും ഒരു കിടിലന്‍ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്താന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടിയ രണ്ടാമത്തെ താരമാകാനാണ് ബട്‌ലറിന് സാധിച്ചത്. ഈ നേട്ടത്തില്‍ താരത്തിനൊപ്പം മുന്‍ സഹതാരവും ആത്മ സുഹൃത്തുമായ സഞ്ജു സാംസണുമുണ്ട്. കൂടാതെ ഡേവിഡ് വാര്‍ണറും ഇവരോടൊപ്പം റെക്കോഡ് പങ്കിടുന്നു.

ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടിയ താരം, എണ്ണം (ഇന്നിങ്‌സ്)

വിരാട് കോഹ്‌ലി – 19 (36)

ഡേവിഡ് വാര്‍ണര്‍ – 11 (17)

ജോസ് ബട്‌ലര്‍ – 11 (23)

സഞ്ജു സാംസണ്‍ – 11 (23)

എ.ബി. ഡി വില്ലിയേഴ്‌സ് – 10 (16)

സായി സുദര്‍ശന്‍ – 10 (16)

ശ്രേയസ് അയ്യര്‍ – 10 (21)

അതേസമയം ദല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിടി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. 65 റണ്‍സ് നേടിയ കെ.എല്‍. രാഹുലും 12 റണ്‍സ് നേടിയ ഡേവിഡ് മില്ലറുമാണ് ക്രീസിലുള്ളത്.

Content Highlight: Jos Butler In Great Record Achievement With Sanju Samson And David Warner In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more