| Sunday, 8th February 2026, 8:18 pm

'മുഹമ്മദ് ദീപക്കി'നെ നേരില്‍ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്; ജിമ്മില്‍ മെമ്പര്‍ഷിപ്പെടുത്ത് ഐക്യദാര്‍ഢ്യം

രാഗേന്ദു. പി.ആര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്‌ലിം കടവടക്കാരനെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ നേരില്‍ സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ്.

കടയുടെ പേരുമാറ്റണമെന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയില്‍ നിന്നാണ് മുസ്‌ലിം കച്ചവടക്കാരനെ ദീപക് കുമാര്‍ രക്ഷിച്ചത്. പിന്നാലെ ദീപക്കിനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദിനും പിന്തുണ അറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തി.

ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ദീപക് കുമാറിനെ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോണ്‍ ബ്രിട്ടാസിന്റെ സന്ദര്‍ശനം.

ജിമ്മില്‍ 10,000 രൂപ അടച്ച് വാര്‍ഷിക മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടാണ് ദീപക്കിനും അഹമ്മദിനും ജോണ്‍ ബ്രിട്ടാസ് ഐക്യദാര്‍ഢ്യം അറിയിച്ചത്. അഹമ്മദിന്റെ തയ്യല്‍കടയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

ബജ്‌രംഗ്ദളിന്റെ ഭീഷണിയെ തുടര്‍ന്ന് ദീപക്കിന്റെ ജിമ്മില്‍ എത്തിയിരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരുന്നു. വരുമാനത്തിലും നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് ബ്രിട്ടാസിന്റെ സന്ദര്‍ശനം.

സംഭവം നടന്ന പരിധിയിലുള്ള കോട്ട്ദ്വാര്‍ പൊലീസ് സ്റ്റേഷനും ജോണ്‍ ബ്രിട്ടാസ് സന്ദര്‍ശിച്ചു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ബജ്‌രംഗ്ദളിന്റെ ഭീഷണി നേരിട്ട മുഹമ്മദിന്റെ ‘ബാബ’ എന്ന കടയിലും നേരിട്ടെത്തി. മുഹമ്മദിന് എല്ലാവിധ സഹായങ്ങളും ബ്രിട്ടാസ് ഉറപ്പുനല്‍കി.

‘മുഹമ്മദ്’ ദീപക്കായി രൂപാന്തരം പ്രാപിച്ച ദീപക് കുമാര്‍ കേവലം വ്യക്തിയല്ലെന്നും പ്രതീക്ഷയുടെ വജ്രപ്രകാശമാണെന്നും ദീപക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോണ്‍ ബ്രിട്ടാസ് സമൂഹ മാധ്യമങ്ങളില്‍ എഴുതി.

‘മേരാ നാം ദീപക് കുമാര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് ദീപക് കുമാര്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞത്. സംഭവത്തിന് പിന്നാലെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദീപക്കിന് രണ്ട് ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദീപക് ഈ തുക നിരസിക്കുകയായിരുന്നു.

അതേസമയം ബജ്‌രംഗ്ദളിനെ തടഞ്ഞതില്‍ ഉത്തരാഖണ്ഡ് പൊലീസ് ദീപക്കിനെതിരെ കേസെടുത്തിരുന്നു. വി.എച്ച്.പി പ്രവര്‍ത്തകനായ ഗൗരവ് കശ്യപ്, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ കപാല്‍ പാല്‍ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

Content Highlight: John Brittas visits Deepak Kumar in person; shows solidarity by buying a gym membership

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more