തിരുവനന്തപുരം: അമിത വിമാനക്കൂലിയെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ രംഗത്ത് നിലനില്‍ക്കുന്ന ഗുരുതര വീഴ്ചകളെ തുറന്നുകാട്ടുന്നുവെന്ന് സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ്.
2025 ഡിസംബറില്‍ യാത്രക്കാര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി എല്ലാ വിമാനക്കമ്പനികളും കൂടി ചെലവഴിച്ചത് 24 കോടിയിലധികം രൂപയാണ്. ഇതില്‍ 22.6 കോടി രൂപയും ഇന്‍ഡിഗോയുടേതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
അതായത് ഒരൊറ്റ വിമാനക്കമ്പനിയുടെ സര്‍വീസിലുണ്ടായ തടസങ്ങള്‍ യാത്രക്കാരെ എത്രത്തോളം വലച്ചുവെന്നതിന്റെ തെളിവാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അതേസമയം എത്ര യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു, നിയമപരമായി എത്ര തുക നല്‍കണമായിരുന്നു, ഈ തുക പണമായിട്ടാണോ അതോ ട്രാവല്‍ വൗച്ചറുകളായിട്ടാണോ നല്‍കിയത് എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും ഇടത് എം.പി അറിയിച്ചു.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2024 ഡിസംബറിലെ 1.49 കോടിയില്‍ നിന്നും 2025 ഡിസംബറില്‍ എത്തിയപ്പോള്‍ 1.43 കോടിയായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ഉയര്‍ന്ന വിമാനക്കൂലിക്ക് കാരണം ഉയര്‍ന്ന ഡിമാന്‍ഡാണെന്ന വാദം പൊളിയുകയാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
യാത്ര തടസപ്പെട്ട സമയത്ത് ഈടാക്കിയ അമിത ചാര്‍ജ് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, 2025 ഡിസംബറില്‍ ഈടാക്കിയ അമിത വിമാനക്കൂലി യാത്രക്കാര്‍ക്ക് തിരികെ നല്‍കിയോ എന്നതില്‍ കേന്ദ്രം നിശബ്ദത പാലിക്കുകയാണെന്നും എം.പി പറഞ്ഞു.
ഇന്ത്യയിലെ ഏവിയേഷന്‍ രംഗത്ത് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്നും നിരക്കുകള്‍ നിശ്ചയിക്കുന്നത് വിമാന കമ്പനികളാണെന്നുമാണ് കേന്ദ്രത്തിന്റെ മറുപടി.
എന്നാല്‍ ഇത് 2025 ഡിസംബറിലെ ഇന്‍ഡിഗോ പ്രതിസന്ധിയെത്തുടര്‍ന്ന് ആഭ്യന്തര വിമാന നിരക്കിന് സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് (റൂള്‍ 135(4) പ്രകാരം അമിതമായ നിരക്കുകള്‍ ഈടാക്കുന്നതിനെതിരെയും വിപണിയിലെ കുത്തക പ്രവണതകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡി.ജി.സി.എയ്ക്ക് അധികാരമുണ്ടെന്ന വസ്തുത കേന്ദ്രം മറച്ചുവെക്കുകയാണെന്നും എം.പി പറഞ്ഞു.
Content Highlight: John Brittas said disproving central argument that high demand is the reason for high airfares