| Wednesday, 5th August 2026, 6:30 pm

വീടുകൾ പരസ്യ ബോർഡല്ല, രാഷ്ട്രീയം ബ്രാൻഡ് ചെയ്യാൻ: പി.എം.എ.വൈ ലോഗോ പതിപ്പിക്കുന്നതിനെതിരെ ബ്രിട്ടാസ്

റെന്വര്‍ പി

ന്യൂദൽഹി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം നഗരങ്ങളിൽ നി‍ർമിക്കുന്ന വീടുകളിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കുന്നത് നി‍ർബന്ധമാക്കിയതിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. ഈ വീടുകൾരാഷ്ട്രീയത്തെ ബ്രാൻഡ് ചെയ്യാനുള്ള ഒരു പരസ്യ ബോർഡ് അല്ലെന്നും ബ്രിട്ടാസ് പറഞ്ഞു. എക്സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു വീട് അന്തസ്സിന്റെ പ്രതീകമാണ്, രാഷ്ട്രീയം ബ്രാൻഡ് ചെയ്യാനുള്ള പരസ്യബോർഡല്ല,’ എക്സ് പോസ്റ്റിൽ ബ്രിട്ടാസ് കുറിച്ചു. പി.എം.എ.വൈയിൽ നി‌ർമിച്ച ഓരോ വീട്ടിലും പദ്ധതിയുടെ ലോഗോ സ്ഥിരമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്രം നി‍ർബന്ധം പിടിക്കുകയാണ്. ദരിദ്രരായ മനുഷ്യ‍ർ ബഹുമാനം അർഹിക്കുന്നു. അവരുടെ വീടുകളുടെ ചുവരുകളിൽ സ്ഥിരമായി സർക്കാർ പരസ്യം പതിക്കരുതെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ പണം കൊണ്ടാണ് ഈ വീടുകൾ നിർമിച്ചിരിക്കുന്നത്. നിർമാണ ചെലവിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. ക്ഷേമ പദ്ധതികളെ പ്രചാരണ മാ‍ർഗങ്ങളാക്കി മാറ്റാനോ രാഷ്ട്രീയത്തിന്റെ ബ്രാൻഡിങ്ങിനായ അന്തസ്സിനെ ബലികഴിക്കാനോ കഴിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ‘വീടുകൾ നി‍ർമിക്കൂ. ജനങ്ങളെ ബ്രാൻഡ് ചെയ്യാതിരിക്കൂ,’ എന്നും ബ്രിട്ടാസ് എക്സ് പോസ്റ്റിൽ കുറിച്ചു.

പി.എം.എ.വൈ പ്രകാരം നിർമിച്ച വീടുകളിെൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് ബ്രിട്ടാസ് രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന്റെയും കേന്ദ്ര നഗരകാര്യ സഹമന്ത്രി തോഖൻ സാഹു നൽകിയ മറുപടിയുടെയും രേഖകളും എക്സ് പോസ്റ്റിനൊപ്പം ബ്രിട്ടാസ് പങ്കുവച്ചിട്ടുണ്ട്.

പി.എം.എ.വെ പ്രകാരം നിർമിച്ച വീടുകളിൽ പദ്ധതിയുടെ ലോഗോ പതിക്കുന്നതിനെ ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള ഏതെങ്കിലും സംസ്ഥാനങ്ങളുടെ സർക്കാരുകൾ എതിർത്തിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ബ്രിട്ടാസ് ചോദിച്ചത്.

സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ടെങ്കിൽ പി.എം.എ.വൈ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ലോഗോ പതിക്കുന്നതിനുള്ള നി‍ർബന്ധം പുനപരിശോധിക്കുമോ എന്നും സഭയിൽ ബ്രിട്ടാസ് ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പി.എം.എ.വൈ പദ്ധതി പ്രകാരം നഗരങ്ങളിൽ വീട് നി‍ർമിക്കുന്നതിനായി കേരളത്തിന് എത്ര രൂപ അനുവദിച്ചെന്നും ബ്രിട്ടാസ് ചോദിച്ചതായി സഭാ രേഖകൾ വ്യക്തമാക്കുന്നു.

ഗുണഭോക്താക്കളുടെ വീടുകളിൽ ലോഗോ പതിപ്പിക്കണമെന്ന് പദ്ധതിയുടെ മാർഗ നിർദേശത്തിലുള്ളതായി ബ്രിട്ടാസിന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കൂടിയാലോചിച്ച ശേഷമാണ് മാ‍ർഗനിർദേശങ്ങൾ തയ്യാറാക്കിയത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിലും ലോഗോ പതിപ്പിക്കുന്നത് തുടരുമെന്നും മറുപടിയിൽ‌ വ്യക്തമാക്കുന്നു.

ലോഗോയ്ക്ക് പുറമെ ഗുണഭോക്താക്കളുടെ വിവരങ്ങളും വീടുകളുടെ ചുമരിൽ പതിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. പദ്ധതിയുടെ ലോഗോ പതിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് മാറ്റമൊന്നും വരുത്താനാവില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

വീടുകളിൽ ലോഗോ പതിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കുന്നതുമായുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കാൻ സാധിക്കുമെന്നും ബ്രിട്ടാസിന് നൽകിയ മറുപടിയിൽ തോഖൻ സാഹു അവകാശപ്പെടുന്നുന്നുണ്ട്. പ്രാദേശിക ഭാഷയിൽ ഈ വിവരങ്ങൾ പതിപ്പിക്കുന്നതാണ് തങ്ങൾ ശുപാർശ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിപ്രകാരം കേരളത്തിൽ 1.62 ലക്ഷം വീടുകൾക്കാണ് കേന്ദ്രം അനുമതി നൽകി. ഇകിൽ 1.49 ലക്ഷം വീടുകളുടെ നിർ‍മാണം ആരംഭിച്ചു. 12,932 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

പരമാവധി 2,471.84 കോടി രൂപയാണ് കേരളത്തിന് പദ്ധതിയുടെ ഒന്നാം ഘട്ടം പ്രകാരം ലഭിക്കുന്ന പരമാവധി കേന്ദ്ര സഹായം. ഇതിൽ 2499.36 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചതായി ബ്രിട്ടാസ് പങ്ക് വെച്ച രേഖയിൽ പറയുന്നു.

പി.എം.എ.വൈ പ്രകാരം നഗരങ്ങളിൽ വീട് നി‍‍ർമിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള ധാരണാ പത്രത്തിൽ കേരളം ഒപ്പുവച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിനാൽ കേരളത്തിൽ രണ്ടാം ഘട്ടം നടപ്പാക്കില്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.

Content Highlight: John Britas Criticize Putting PMAY Logo on Homes of Beneficiaries

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more