| Tuesday, 18th November 2025, 10:01 am

സച്ചിനെ വെട്ടാന്‍ ഓടുമ്പോഴും കളങ്കമായി ഓസ്‌ട്രേലിയ; ആ ശാപം ഈ ആഷസിലൊടുങ്ങുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് റൈവല്‍റികളിലൊന്നിന്റെ പുതിയ പതിപ്പിന് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബര്‍ 21ന് ആരംഭിക്കും. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ഇന്ത്യയ്‌ക്കെതിരായ പരമ്പര സമനിലയ്ക്ക് ശേഷം ചിരവൈരികളായ കങ്കാരുക്കളുടെ മണ്ണിലേക്ക് ഇംഗ്ലണ്ടെത്തുമ്പോള്‍ സ്‌റ്റോക്‌സിനും സംഘത്തിനും പലതും തെളിയിക്കേണ്ടതായുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജയമില്ല എന്ന ദുഷ്‌പേര് മാറ്റിയെടുക്കുക എന്നത് തന്നെയാകും ഇതില്‍ പ്രധാനം. ജോ റൂട്ട് അടക്കമുള്ള വജ്രായുധങ്ങളുടെ മികച്ച ഫോം തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡിന് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന താരമാണ് ജോ റൂട്ട് എന്ന ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ്. ഓരോ പരമ്പര അവസാനിക്കുമ്പോഴും റൂട്ട് ഈ നേട്ടത്തിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച റണ്‍ ഗെറ്ററായി തുടരുമ്പോഴും ഒരിക്കല്‍പ്പോലും കങ്കാരുക്കളുടെ നാട്ടില്‍ മൂന്നക്കം കാണാന്‍ സാധിച്ചിട്ടില്ല എന്നത് ഒരു കളങ്കമായി താരത്തിന്റെ കരിയറില്‍ തുടരുകയാണ്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ 27 ഇന്നിങ്‌സുകളില്‍ ബാറ്റെടുത്തെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒറ്റ സെഞ്ച്വറി പോലും താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല. സെഞ്ച്വറിയില്ലാതെ ഏറ്റവുമധികം ഇന്നിങ്‌സ് കളിച്ചതും ഓസ്‌ട്രേലിയില്‍ തന്നെ.

ജോ റൂട്ടിന്റെ ടെസ്റ്റ് സെഞ്ച്വറികള്‍ – ഓരോ രാജ്യങ്ങളിലും

(രാജ്യം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 147 – 24

വെസ്റ്റ് ഇന്‍ഡീസ് – 17 – 4

ശ്രീലങ്ക – 10 – 3

ന്യൂസിലാന്‍ഡ് – 22 – 3

ഇന്ത്യ – 30 – 3

പാകിസ്ഥാന്‍ – 10 – 1

സൗത്ത് ആഫ്രിക്ക – 15 – 1

ബംഗ്ലാദേശ് – 4 – 0

യു.എ.ഇ – 6 – 0

ഓസ്‌ട്രേലിയ – 27 – 0

ഇന്ത്യയ്‌ക്കെതിരെ നടന്ന പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് റൂട്ട് പുറത്തെടുത്തത്. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 67.12 ശരാശരിയില്‍ 537 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ഇതേ പ്രകടനം ഓസ്‌ട്രേലിയക്കെതിരെയും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ തന്റെ കരിയറിലെ മോശം റെക്കോഡിനോട് ഗുഡ് ബൈ പറയാനും റൂട്ടിന് സാധിച്ചേക്കും.

റണ്‍ വേട്ടയില്‍ ഫാബ് ഫോറില്‍ തന്റെ ഏറ്റവും മികച്ച എതിരാളിയായ സ്റ്റീവ് സ്മിത്തിനെതിരായ റൂട്ടിന്റെ പോരാട്ടം തന്നെയായിരിക്കും ഈ പരമ്പരയുടെയും പ്രധാന ഹൈലൈറ്റ്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും പടിയിറങ്ങിയതോടെ ‘ഫോര്‍ പില്ലേഴ്‌സ് ഓഫ് ഹെവനിലെ’ ശേഷിക്കുന്ന രണ്ട് തൂണുകളുടെ മാസ്റ്റര്‍ ക്ലാസ് പോരാട്ടത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോഫ്രാ ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാഴ്സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, മാര്‍ക് വുഡ്.

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍

ആഷസ് 2025-26

ആദ്യ മത്സരം – നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്

രണ്ടാം മത്സരം – ഡിസംബര്‍ നാല് മുതല്‍ വരെ – ദി ഗാബ

മൂന്നാം മത്സരം – ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്ലെയ്ഡ് ഓവല്‍

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം – ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്നി

Content Highlight: Joe Root never scored a Test century in Australia

We use cookies to give you the best possible experience. Learn more