| Friday, 26th December 2014, 9:27 pm

ജസീക്ക ലാല്‍ വധം: പ്രതി മനു ശര്‍മക്ക് 30 ദിവസത്തെ പരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ജസീക്ക ലാല്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി മനു ശര്‍മക്ക് ദല്‍ഹി ഹൈക്കോടതി പരോള്‍ അനുവദിച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ്് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് പരോള്‍. ബിരുദാന്തര ബിരുദ പരീക്ഷയെഴുതാനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജനുവരി 1 മുതലാണ് പരീക്ഷ. ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിലാണ് ഇയാള്‍ പരീക്ഷ എഴുതുന്നത്. മുതിര്‍ന്ന അഭിഭാഷകനായ അമന്‍ ലേഖിയാണ് മനു ശര്‍മക്കായി കോടതിയില്‍ ഹാജരായത്. നേരത്തെ 2009ലും ഇയാള്‍ക്ക് കോടതി പരോള്‍ നല്‍കിയിരുന്നു. പരോള്‍ ഉടമ്പടികള്‍ പ്രകാരം പ്രതിക്ക് ദല്‍ഹി വിട്ടുപോവുന്നതിന് വിലക്കുണ്ട്

1999ല്‍ ആണ് ജസീക്കലാല്‍ കൊല്ലപ്പെട്ടത്. ഒരു റസ്‌റ്റോറന്റില്‍ വച്ച് പ്രതിയായ മനു ശര്‍മക്ക് മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ജസീക്കയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഹരിയാനയില്‍ മന്ത്രിയായിരുന്ന വിനോദ് ശര്‍മയുടെ മകനാണ് മനു ശര്‍മ. കേസില്‍ 2006ല്‍ ആയിരുന്നു ദല്‍ഹി ഹൈക്കോടതി മനു ശര്‍മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ മനു ശര്‍മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെക്കുകയായിരുന്നു.

നേരത്തെ ജസീക്ക ലാല്‍ വധത്തെ ആസ്പദമാക്കി “നോ വണ്‍ കില്‍ഡ് ജസീക്ക” എന്ന പേരില്‍ സിനിമയടക്കം വന്നിരുന്നു. ചിത്രത്തില്‍ ജസീക്ക ലാലിന്റെ ജീവിതം അനാവരണം ചെയ്യപ്പെട്ടിരുന്നു. റാണി മുഖര്‍ജി, വിദ്യാബാലന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷം ഇട്ടിരുന്നത്.

We use cookies to give you the best possible experience. Learn more